അർബുദം ബാധിച്ച് റിയാദിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. 20 വർഷത്തിലേറെയായി റിയാദിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹത്തിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടക്കുന്നു.

റിയാദ്: തൃശൂർ പഴയന്നൂർ പൊറ്റ സ്വദേശി ഇബ്രാഹിം സിദ്ദീഖ് (58) റിയാദിൽ നിര്യാതനായി. അർബുദ രോഗബാധയെ തുടർന്ന് ശുമൈസി കിങ് സഊദ് ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ആദ്യം അൽ ഇമാൻ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ ഇബ്രാഹിം സിദ്ദീഖിന്, അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി രണ്ടാഴ്ച മുമ്പാണ് ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. കഴിഞ്ഞ 20 വർഷത്തിലേറെയായി റിയാദിൽ ഇസ്തിറാഹ (വിശ്രമകേന്ദ്രം) മേൽനോട്ടക്കാരനായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പരേതനായ ഇബ്രാഹിമിന്‍റെയും നബീസയുടെയും മകനാണ്. മുബീനയാണ് ഭാര്യ. സിയാദ്, സിനാൻ, ഷയാൻ, ഷഫ്ന എന്നിവർ മക്കളാണ്. അസീസ് (റിയാദ്) സഹോദരനാണ്. ശുമൈസി മോർച്ചറിയിലുള്ള മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു. മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, കൺവീനർ റിയാസ് തിരൂർക്കാട് എന്നിവരുടെ നേതൃത്വത്തിൽ സി.വി. ഇസ്മാഈൽ, നസീർ കണ്ണീരി, അബ്ദുറഹ്മാൻ ചേലമ്പ്ര, മരിച്ച ഇബ്രാഹിം സിദ്ദീഖിെൻറ സഹോദരൻ അസീസ്, തൃശൂർ ജില്ലാ കെ.എം.സി.സി പ്രസിഡൻറ് മുഹമ്മദ് കുട്ടി, മറ്റ് ജില്ലാ ഭാരവാഹികൾ എന്നിവർ ഇതിനായുള്ള പ്രവർത്തനങ്ങൾക്ക് രംഗത്തുണ്ട്.