നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. 

അജ്‍മാന്‍: മലപ്പുറം സ്വദേശിയായ യുവാവ് അജ്‍മാനില്‍ (Ajman, UAE) നിര്യാതനായി. ചങ്ങരംകുളം ടിപ്പു നഗര്‍ സ്വദേശി ആലുങ്ങല്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ മിര്‍ഷാദ് (32) ആണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. അജ്‍മാനിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കും. 

ബഹ്റൈനില്‍ ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: അസുഖ ബാധിതനായി ബഹ്റൈനിലെ (Bahrain) ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. തിരുവനന്തപുരം (Thiruvananthapuram) പാറശാല പാലിയോട് സ്വദേശി ജസ്റ്റിന്‍ രാജ് (40) ആണ് മരിച്ചത്. അഞ്ച് വര്‍ഷം മുമ്പാണ് അദ്ദേഹം ബഹ്റൈനിലെത്തിയത്. കണ്‍സ്‍ട്രക്ഷന്‍ മേഖലയില്‍ ജോലി ചെയ്‍തു വരികയായിരുന്നു.

വിട്ടുമാറാത്ത പനിയും തലവേദനയും ബാധിച്ചതിനെ തുടര്‍ന്നാണ് ജസ്റ്റിന്‍ രാജ് ചികിത്സ തേടിയത്. സല്‍മാനിയ ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനയില്‍ അദ്ദേഹത്തിന് ടി.ബിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിവരികയായിരുന്നു. കൂടാതെ തലയില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ശസ്‍ത്രക്രിയക്കും വിധേയനാക്കേണ്ടി വന്നു. ഇതിന് ശേഷം വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു.

ജസ്റ്റിന്‍ രാജിന്റെ അവസ്ഥ മനസിലാക്കിയ ഹോപ് ബഹ്റൈന്‍ പ്രവര്‍ത്തകര്‍ സഹായവുമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബഹ്റൈന്‍‌ ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ വെച്ച് ജസ്റ്റിന്റെ ഭാര്യ അജിത, അദ്ദേഹത്തിന്റെ അവസ്ഥ അംബാസഡറുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് അംബാസഡര്‍ അറിയിക്കുകയും ചെയ്‍തു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വിയോഗം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സ്‍നേഹ, സ്‍നേഹിത്ത് എന്നിവരാണ് മക്കള്‍.

ഖത്തറില്‍ കൊവിഡ് നിബന്ധനകള്‍ ലംഘിച്ചതിന് 345 പേര്‍ക്കെതിരെ നടപടി
ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.

മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.

ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.