പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അലക്കിയ വസ്ത്രങ്ങൾ വിരിക്കാനായി വെള്ളിയാഴ്ച പുലർച്ചെ മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

റിയാദ്: മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗദി തലസ്ഥാനമായ റിയാദിൽനിന്ന് 1200 കിലോമീറ്ററകലെ വടക്കൻ അതിർത്തി പട്ടണമായ അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ തിരുവനന്തപുരം കൊല്ലോട് സ്വദേശി കുഴിവിള റോഡരികത്ത് വീട്ടിൽ വനജകുമാർ രഘുവരനെ (49) ആണ് മരിച്ച നിലയിൽ കണ്ടത്.
ഏഴുവർഷമായിരുന്നു അദ്ദേഹം നാട്ടിൽ പോയിട്ട്. സാമ്പത്തിക പ്രയാസങ്ങൾ നേരിട്ടിരുന്നുവെന്നാണ് വിവരം. 25 വർഷമായി ഇവിടെ പ്രവാസിയായിരുന്ന അദ്ദേഹം അൽഖുറയാത്തിലെ സനാഇയ ഏരിയയിൽ അലൂമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞത് മുതൽ അദ്ദേഹത്തെ കാണാതായിരുന്നുവത്രെ. അലക്കിയ വസ്ത്രങ്ങൾ വിരിക്കാനായി വെള്ളിയാഴ്ച പുലർച്ചെ മുകളിലെ നിലയിലേക്ക് പോയ സഹപ്രവർത്തകരാണ് തൂങ്ങിമരിച്ച നിലയിൽ ഇദ്ദേഹത്തെ കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു.
ഒപ്പം ജോലി ചെയ്യുന്ന മൂന്നുപേരോടൊപ്പം കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വനജകുമാറും താമസിച്ചിരുന്നത്. സംഭവത്തെ തുടർന്ന് മറ്റ് മൂന്നുപേരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയി പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. മൃതദേഹം അൽഖുറയാത്ത് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കാനും മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ഭാരവാഹി സലീം കൊടുങ്ങല്ലൂർ രംഗത്തുണ്ട്. വനജകുമാറിന് നാട്ടിൽ ഭാര്യയും മക്കളുമുണ്ട്. എസ്. രഘുവരനാണ് പിതാവ്. മാതാവ്- രത്നമ്മ.
Read also: കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ നാല് പ്രവാസി യുവാക്കള്‍ മരിച്ചു