12 വർഷമായി നാട്ടിൽ പോകാന്‍ കഴിയാതിരുന്ന പ്രവാസി മലയാളി മരിച്ചു
ശാരീരികാസ്വസ്ഥതയെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടർന്ന് വരുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം.
ജിദ്ദ: ഒരു വ്യാഴവട്ട കാലത്തോളമായി നാട്ടിൽ പോകാൻ സാധിക്കാതെ പ്രതിസന്ധിയിലായിരുന്ന പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി ചെറുകുന്നൻ കരീം (66) ആണ് മരിച്ചത്. ചില പ്രശ്നങ്ങളിൽപെട്ട് ദീർഘനാളായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന ഇദ്ദേഹത്തിന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെയും സാമൂഹിക പ്രവർത്തകരുടേയും ഇടപെടലിനെ തുടർന്ന് നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കിയിരുന്നു.
അതിനിടയിൽ ശാരീരികാസ്വസ്ഥതയെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ തുടർന്ന് വരുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു മരണം. കുന്നുപുറം സ്വദേശി ഖദീജയാണ് ഭാര്യ. രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളുമുണ്ട്. ത്വാഇഫിലുള്ള മകൾ ഇതിനോടകം ജിദ്ദയിലെത്തിയിട്ടുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോയി ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
Read also: പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ചു
മിനി ട്രക്കും ട്രെയ്‍ലറും കൂട്ടിയിടിച്ച് പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: സൗദിയിൽ മിനി ട്രക്കും (ഡൈന) ട്രെയ്‍ലറും കൂട്ടിയിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് - ദമ്മാം ഹൈവേയിൽ വ്യാഴാഴ്ച അർധരാത്രി പന്ത്രണ്ടോടെയുണ്ടായ അപകടത്തിലാണ് മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് (43) മരിച്ചത്. റിയാദ് നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന് ഏതാനും കിലോമീറ്റര്‍ അകലെയാണ് സംഭവം. റിയാദിൽ കെൻസ് എന്ന കമ്പനിയിൽ ഡ്രൈവറായ യുവാവ് മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്ത ശേഷം മടങ്ങുന്നതിനിടെയാണ് അപകടം.
യൂസുഫ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്തു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ് രണ്ടുമാസം മുമ്പാണ് അവാസാനമായി നാട്ടിൽ പോയി പത്ത് ദിവസം അവിടെ ചെലവഴിച്ച ശേഷം മടങ്ങിയത്. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞാണ് മടങ്ങിയത്.
പിതാവ്: ബീരാൻ, മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയയാണ് മാതാവ്. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.