സൗദി അറേബ്യയിൽ മരിച്ച റഷീദിന്‍റെ മൃതദേഹം 20 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. കാത്തിരിപ്പിനൊടുവിൽ നാട്ടിലെത്തിച്ചു. പ്രവാസി കൂട്ടായ്മകളുടെയും നവയുഗം സാംസ്കാരികവേദിയുടെയും ശ്രമഫലമായി നിയമനടപടികൾ പൂർത്തിയാക്കി കോതമംഗലത്ത് ഖബറടക്കി.

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് ദമ്മാമിൽ നിര്യാതനായ പ്രമുഖ സാമൂഹിക പ്രവർത്തകനും നവയുഗം സാംസ്കാരികവേദിയുടെ സജീവ സംഘാടകനുമായ പെരുമ്പാവൂർ സ്വദേശി റഷീദിെൻറ (48) മൃതദേഹം, മരണപ്പെട്ട് 20 ദിവസത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കി. കോതമംഗലം ഓടക്കാലി നൂനെലി ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു വെള്ളിയാഴ്ച സംസ്കാര ചടങ്ങുകൾ നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കഴിഞ്ഞ മേയ് 17-ന് രാത്രി പെട്ടെന്നുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ദമ്മാം സൗദി ജർമൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട റഷീദ്, പിറ്റേന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്. സ്വന്തം ആരോഗ്യകാര്യങ്ങളിൽ എപ്പോഴും ഏറെ ശ്രദ്ധ പുലർത്തിയിരുന്ന ഒരു പൊതുപ്രവർത്തകന്‍റെ അപ്രതീക്ഷിത വിയോഗം ദമ്മാമിലെ പ്രവാസി സമൂഹത്തെയാകെ വലിയ ദുഃഖത്തിലാഴ്ത്തിയിരുന്നു.

മരണശേഷം സൗദി ജർമൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ പ്രവാസി കൂട്ടായ്മകൾക്ക് നീണ്ട 20 ദിവസത്തെ കാത്തിരിപ്പാണ് വേണ്ടിവന്നത്. തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റിയാണ് ബാക്കി നിയമനടപടികൾ വേഗത്തിലാക്കിയത്. ആശുപത്രി പരിസരത്ത് വെച്ച് നടന്ന മയ്യിത്ത് നമസ്കാരത്തിന് ശേഷം ദമ്മാമിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലാണ് മൃതദേഹം കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ചത്. ഈ കാത്തുചെറിയ്ക്കലുകൾക്കൊടുവിൽ നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി റഷീദിന്‍റെ സ്പോൺസറും സഹോദരനും പൂർണ്ണ പിന്തുണ നൽകിയിരുന്നു. നവയുഗം സാംസ്കാരികവേദി ജീവകാരുണ്യ വിഭാഗം കൺവീനർ ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് ഈ ഔദ്യോഗിക നടപടികളെല്ലാം കൃത്യമായി ഏകോപിപ്പിച്ചത്.

എറണാകുളം പെരുമ്പാവൂർ വെറ്റിലപ്പാറ പിണ്ടിമനയിൽ മൈലങ്കൽ വീട്ടിൽ അബ്ദു അസീസിന്റെയും നാച്ചിയുടെയും മകനാണ് അന്തരിച്ച റഷീദ്. കഴിഞ്ഞ 22 വർഷമായി പ്രവാസലോകത്തുള്ള അദ്ദേഹം ദമ്മാമിലെ കൊദറിയയിലുള്ള ഒരു സ്റ്റീൽ സ്ഥാപനത്തിൽ സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. സജിതയാണ് ഭാര്യ. റസ്വിൻ, ഫിദ ഫാത്തിമ, റയാൻ എന്നിവർ മക്കളാണ്.