ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു
ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഡബ്ലിന്‍: മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു. വയനാട് താമരശ്ശേരി സ്വദേശി വിജേഷ് പി കെ (32) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ താമസിച്ച് വരികയായിരുന്ന വിജേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത് കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു വിജേഷ്. 2023 ഡിസംബറിലാണ് സ്റ്റാമുള്ളിനിൽ എത്തിയത്. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Also - വിമാനത്താവളത്തിലെത്തിയിട്ട് ഒരാഴ്ച, അവശനിലയില്‍ കണ്ടെത്തിയയാൾക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: കഴിഞ്ഞ മാസം 24 ന് റിയാദ് പ്രവശ്യയിലെ അഫീഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം പേട്ട സ്വദേശി മഹേഷ് കുമാർ തമ്പിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. കനിവ് ജീവകാരുണ്യവേദി പ്രവർത്തകരായ ബി.ഹരിലാൽ. നൈസാം തൂലിക, അഫീഫ് മലയാളി സമാജം സെക്രട്ടറി ഷാജഹാൻ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തീകരിച്ചത്.
ശനിയാഴ്ച റിയാദിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഇതിനകം നാട്ടിലെത്തിയ നൈസാം തൂലികയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങി. നോർക്ക റൂട്സിന്റെ ആംബുലൻസിലാണ് പേട്ട ഭഗത്സിങ് റോഡിലുള്ള വീട്ടിൽ മൃതദേഹം എത്തിച്ചത്.
ഖസീമിലെ ഉനൈസയിൽ നിന്നും അഫീലേക്ക് തൊഴിലാളി കളുമായി പോയ വാഹനമാണ് ടയർ പൊട്ടി മറിഞ്ഞത്. അപകടത്തെ തുടർന്ന് റിയാദ് പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോട്ടയം കൂവപ്പള്ളി സ്വദേശി ജോസ് എന്ന ജോൺ തോമസ് ബുധനാഴ്ച മരിച്ച വിവരം ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. 30 വർഷത്തിലധികമായി ഉനൈസയിൽ ജോലി ചെയ്തു വരികയായിരുന്ന മഹേഷ്കുമാർ. അവിവാഹിതനാണ്. മാതാവ് സരസമ്മ. നാല് സഹോദരങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം