തുടർ ചികിത്സക്കായി നാട്ടിലേക്ക് പോയ മലയാളി വിമാനത്തിൽ വെച്ച് മരിച്ചു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച തൃശ്ശൂർ സ്വദേശിയാണ് വിമാനത്തിനകത്ത് മരിച്ചത്.
റിയാദ്: തുടർ ചികിത്സക്ക് നാട്ടിലേക്ക് പോയ തൃശ്ശൂർ പോർക്കളം സ്വദേശി പള്ളിക്കര വീട്ടിൽ സത്യൻ വേലായുധൻ (58) വിമാനത്തിൽ വെച്ച് മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സ തേടുകയും ആൻജിയോഗ്രാം ചെയ്ത് തുടർ ചികിത്സക്കായി നാട്ടിലേക്ക് പുറപ്പെടുകയുമായിരുന്നു. റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വച്ച് തന്നെ മരിച്ചു.
തുടർ ചികിത്സക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന്നായി ബന്ധുക്കൾ ആംബുലൻസ് സജ്ജീകരണങ്ങളോടെ കരിപ്പൂർ എയർപോർട്ടിൽ പുറത്ത് കാത്തു നിൽക്കുകയായിരുന്നു. മൃതദേഹം തൃശ്ശൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 35 വർഷമായി റിയാദ് നഗരത്തിന് സമീപം ദുർമയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ലിഷ, മക്കൾ: അപർണ, അഭിനവ്. മരുമകൻ വിപിൻ കേളി കലാസാംസ്കാരിക വേദി മുസാഹ്മിയ ഏരിയ ദുർമ യൂനിറ്റ് അംഗമാണ്. സത്യൻ വേലായുധെൻറ ആകസ്മിക വിയോഗത്തിൽ കേളി മുസാഹ്മിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർമയിൽ അനുശോചനയോഗം സംഘടിപ്പിച്ചു.
ഏരിയ പ്രസിഡൻറ് ജെറി തോമസിന്‍റെ അധ്യക്ഷതയിൽ ചേർന്ന അനുശോചന യോഗത്തിൽ ദുർമ യൂനിറ്റ് സെക്രട്ടറി നൗഷാദ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ജോയിൻറ് സെക്രട്ടറി മധു ബാലുശ്ശേരി, വൈസ് പ്രസിഡൻറ് ഗഫൂർ ആനമങ്ങാട്, മുസാഹ്മിയ ഏരിയ രക്ഷാധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, ഏരിയ സെക്രട്ടറി അനീസ് അബൂബക്കർ, ഏരിയാകമ്മിറ്റി അംഗം സുരേഷ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.


