കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശിയായ ഷാജുവാണ് സ്വദേശി പൗരൻ മരിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നത്
റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ സ്വദേശി പൗരൻ മരിച്ച സംഭവത്തിൽ യാത്രാ വിലക്ക് നേരിട്ടിരുന്ന മലയാളി നാടണഞ്ഞു. കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശിയായ ഷാജുവാണ് സ്വദേശി പൗരൻ മരിച്ച കേസിൽ ജയിലിൽ കഴിഞ്ഞിരുന്നത്. മൂന്ന് ലക്ഷം റിയാൽ ദിയാധനം നൽകിയ ശേഷമാണ് ഷാജുവിന്റെ ജയിൽ മോചനം സാധ്യമായത്. ജയിൽ ശിക്ഷയ്ക്ക് പുറമേ ആറ് വർഷത്തെ യാത്രാവിലക്കും ഷാജുവിന് ഉണ്ടായിരുന്നു. ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ സഹോയത്തോടെ കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.
റിയാദിലെ മുസാഹ്മിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു നിർമാണ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ഷാജു. 2019 ഡിസംബറിലാണ് ഷാജുവിന്റെ ജീവിതം മാറ്റിമറിച്ച അപകടം ഉണ്ടായത്. ഷാജു ഓടിച്ചിരുന്ന വാട്ടർ ടാങ്കറിന്റെ പിറകിൽ സ്വദേശി പൗരന്റെ വാഹനം ഇടിക്കുകയായിരുന്നു. സ്വദേശി തൽക്ഷണം മരിച്ചു. ടാങ്കർ ഡ്രൈവറായ ഷാജുവിന് അദ്ദേഹത്തിന്റെ കമ്പനി ലൈസൻസോ ഇഖാമയോ നൽകിയിരുന്നില്ല. ഇക്കാരണങ്ങൾ കൊണ്ടാണ് പോലീസ് ഷാജുവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
അവധിക്ക് നാട്ടിലെത്തിയ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടിയെ ഷാജുവിന്റെ ഭാര്യാപിതാവ് കൃഷ്ണൻ പടനിലം നേരിൽ കാണുകയും കാര്യങ്ങൾ അറിയിച്ച് സഹായം തേടുകയും ചെയ്തു. സംഘടനയുടെ രക്ഷാധികാരി നിഹാസ് പാനൂർ, സുബൈർ കൊടുങ്ങല്ലൂർ, പ്രകാശ് കൊയിലാണ്ടി എന്നിവർ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാട് മുഖേന ഇന്ത്യൻ എംബസിയുടെ സഹായം തേടി. ഒടുവിൽ രണ്ട് മാസത്തിന് ശേഷം ഷാജുവിനെ ജയിലിൽ നിന്നും ജാമ്യത്തിൽ പുറത്തിറക്കുകയായിരുന്നു.
ഇതിനിടെ കേസിൽ കോടതി നടപടികൾ ആരംഭിച്ച് ഒന്നര വർഷത്തിനുശേഷം വിധി പ്രഖ്യാപിച്ചു. മരിച്ച സൗദി പൗരന്റെ കുടുംബത്തിന് മൂന്ന് ലക്ഷം റിയാൽ ദിയാ ധനം നൽകാനായിരുന്നു കോടതി വിധി. പകുതി തുക മാത്രമേ അടക്കൂ എന്നും ബാക്കി തുക ഷാജു കണ്ടെത്തണമെന്നും കമ്പനി അറിയിച്ചു. ഇത്രയും തുക കണ്ടെത്താൻ ഷാജുവിന് കഴിയാതെ വന്നതോടെ കേസ് അവസാനിപ്പിക്കാൻ കഴിഞ്ഞില്ല. കൂടാതെ യാത്രാ വിലക്കും തുടർന്നു. നാട്ടിൽ പോകാൻ കഴിയാതെ ആറു വർഷത്തോളം ഷാജു സൗദിയിൽ കുടുങ്ങിപ്പോയി.
ഒടുവിൽ സാമൂഹിക പ്രവർത്തകരായ സിദ്ദീഖ് തുവ്വൂർ, ഗഫൂർ കൊയിലാണ്ടി എന്നിവരുടെ നീണ്ട പരിശ്രമത്തിനൊടുവിൽ കേസ് കോടതിയിൽ റീ ഓപ്പൺ ചെയ്യിക്കുകയും മുഴുവൻ തുകയും കമ്പനിയെ കൊണ്ട് അടപ്പിക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയും ചെയ്തു. കമ്പനി മുഴുവന്‍ തുക അടയ്ക്കാമെന്ന് സമ്മതിച്ചെങ്കിലും പിന്നെയും അത് നീണ്ട് പോകുകയായിരുന്നു.
തുടർന്ന് നാട്ടിലുള്ള വ്ലോഗർമാരും സന്നദ്ധ സംഘടനകളും ചേർന്ന് ഷാജു അടക്കേണ്ട തുക സമാഹരിക്കുകയായിരുന്നു. പകുതി തുക കമ്പനിയും അടച്ചതോടെയാണ് കേസിൽ തീർപ്പുണ്ടാക്കിയത്. അതോടെ യാത്രാവിലക്ക് ഒഴിവാകുകയും ചെയ്തു. പിന്നീട് ഷാജുവിന് ഫൈനൽ എക്സിറ്റ് ലഭിക്കുകയും നാട്ടിലേക്ക് മടങ്ങാൻ കഴിയുകയുമായിരുന്നു.


