റൊട്ടി വിതരണത്തിനായി പോകുന്നതിനിടെ സെയിൽസ് വാനിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസയിൽ സെയിൽസ് വാനിന് തീപിടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കൂട്ടാലിട നടുവണ്ണൂർ സ്വദേശി മുഹമ്മദ് അജ്മൽ (27) ആണ് ദാരുണമായി മരണപ്പെട്ടത്.

വ്യാഴാഴ്ചയായിരുന്നു പ്രവാസലോകത്തെ നോവിലാക്കിയ ഈ സംഭവം. അൽ ഹസയിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായ അജ്മൽ, റൊട്ടി വിതരണത്തിനായി വാഹനം ഓടിച്ചുപോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓട്ടത്തിനിടെ സെയിൽസ് വാനിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം വാഹനം പൂർണമായും അഗ്നിക്കിരയായി. വാനിനുള്ളിൽ കുടുങ്ങിയ അജ്മലിന് ഗുരുതരമായി പൊള്ളലേറ്റതാണ് മരണകാരണം.

അബ്ദുൽ അസീസ്-റസിയ ദമ്പതികളുടെ മകനാണ് മരിച്ച അജ്മൽ. അവിവാഹിതനായ ഇദ്ദേഹം ഒൻപത് മാസം മുമ്പാണ് ഉപജീവനത്തിനായി സൗദി അറേബ്യയിൽ എത്തിയത്. അപ്രതീക്ഷിതമായി ഉണ്ടായ ഈ ദുരന്തത്തിെൻറ ആഘാതത്തിലാണ് പ്രവാസി സമൂഹവും നാട്ടിലെ ബന്ധുക്കളും.