കാര്‍ വാടകയ്ക്ക് എടുക്കാന്‍ വ്യാജ പാസ്‍പോര്‍ട്ടും സീലും രേഖകളുമുണ്ടാക്കിയ യുവാവ് യുഎഇയില്‍ കുടുങ്ങി
സര്‍ക്കാര്‍ അംഗീകൃത സീൽ, ദക്ഷിണാഫ്രിക്കന്‍ പാസ്‍പോര്‍ട്ട്, എന്‍ട്രി പെര്‍മിറ്റ്, ദക്ഷിണാഫ്രിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങിയ രേഖകളാണ് ഇയാള്‍ വ്യാജമായി തയ്യാറാക്കിയത്.
ദുബായ്: കാര്‍ വാടകയ്ക്ക് എടുക്കാനായി പാസ്‍പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ വ്യാജമായി ഉണ്ടാക്കിയയാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. 29 വയസുകാരനായ നൈജീരിയന്‍ പൗരനാണ് മറ്റൊരാളുടെ പേരിലുള്ള വ്യാജ രേഖകളുമായി അല്‍ മുറഖബയില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ റെന്റല്‍ സ്ഥാപനത്തിന്റെ ഓഫീസിലെത്തിയത്.
സര്‍ക്കാര്‍ അംഗീകൃത സീൽ, ദക്ഷിണാഫ്രിക്കന്‍ പാസ്‍പോര്‍ട്ട്, എന്‍ട്രി പെര്‍മിറ്റ്, ദക്ഷിണാഫ്രിക്കന്‍ ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങിയ രേഖകളാണ് ഇയാള്‍ വ്യാജമായി തയ്യാറാക്കിയത്. ഇവയെല്ലാം കൂടി കാര്‍ റെന്റല്‍ ഏജന്‍സിയെ ഏല്‍പ്പിച്ച ശേഷം 2017 മോഡലിലുള്ള ഒരു കാര്‍ ഒരാഴ്ചയിലേക്കാണ് വാടകയ്ക്ക് ആവശ്യപ്പെട്ടത്. എന്നാല്‍ കരാര്‍ തയ്യാറാക്കന്നതിനിടെ സ്ഥാപനത്തിലെ അക്കൗണ്ട്സ് മാനേജര്‍ക്ക് സംശയം തോന്നിയതോടെ കൂടുതല്‍ പരിശോധന നടത്തുകയായിരുന്നു. പരാതി നല്‍കിയതിനെ തുടര്‍ന്ന് അധികൃതര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് വ്യാജമാണെന്ന് കണ്ടെത്തിയത്.