ശക്തമായ കാറ്റും വലിയ തിരമാലകളും കാരണം കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലായിരുന്നു നാലുപേരും നീന്താനിറങ്ങിയത്. കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസും അംബുലന്‍സ്, പാരാമെഡിക്കര്‍ ജീവനക്കാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. 

ഉമ്മുല്‍ഖുവൈന്‍: സുഹൃത്തുക്കള്‍ക്കൊപ്പം കടലില്‍ നീന്തുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഏഷ്യന്‍ പൗരന്‍ ബീച്ചിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.

ശക്തമായ കാറ്റും വലിയ തിരമാലകളും കാരണം കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലായിരുന്നു നാലുപേരും നീന്താനിറങ്ങിയത്. കുളിക്കുന്നതിനിടെ തിരയില്‍ പെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ വിവരമറിയിച്ചതനുസരിച്ച് ഉമ്മുല്‍ഖുവൈന്‍ പൊലീസും അംബുലന്‍സ്, പാരാമെഡിക്കര്‍ ജീവനക്കാര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും ശക്തമായ തിരയില്‍ പെട്ടുപോയതിനാല്‍ പിന്നീട് കാണാന്‍ കഴിഞ്ഞില്ലെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. രാത്രിയായിരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുഷ്കരമായി.

പൊലീസും ബീച്ചിലെ കോസ്റ്റ് ഗാര്‍ഡുകളും കടലില്‍ ഏറെനേരെ തെരച്ചില്‍ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. പിന്നീട് യുഎഇ റെസ്ക്യൂ സംഘത്തില്‍ നിന്നുള്ള മുങ്ങല്‍ വിദഗ്ദരെത്തിയാണ് മൃതദേഹം കണ്ടെടുത്തത്. രാത്രിയായിരുന്നതും കടല്‍ പ്രക്ഷുബ്ധമായിരുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസമായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രാത്രി സമയത്തും മോശം കാലാവസ്ഥയിലും കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ശക്തമായ തിരലമാലകളുള്ള അപകടരമായ സ്ഥലങ്ങളില്‍ ഒരുകാരണവശാലും ഇറങ്ങരുത്. യുവാവ് മുങ്ങിമരിച്ച സ്ഥലത്ത് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് ബോര്‍ഡുകളുണ്ടായിരുന്നെന്നും എന്നാല്‍ അത് അവഗണിച്ചാണ് ചില യുവാക്കള്‍ ഇവിടെ കുളിക്കാന്‍ ഇറങ്ങുന്നതെന്നും പൊലീസ് പറഞ്ഞു. മരണപ്പെട്ട യുവാവിന് 30 വയസില്‍ താഴെ മാത്രമാണ് പ്രായം.