ദുബായില്‍ യുവതിയെ ഡിന്നറിന് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന് കേസ്; കോടതിയിലെത്തിയപ്പോള്‍ ട്വിസ്റ്റ്
വെളിച്ചമില്ലാത്ത വിജയമായ സ്ഥലത്ത് വാഹനം നിര്‍ത്തിയശേഷം തന്നെ പിടിച്ചിറക്കി വാഹനത്തിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. താന്‍ എതിര്‍ക്കുകയും ഇയാളെ ഉപദ്രവിക്കുകയും ചെയ്തെങ്കിലും പിന്‍വാങ്ങിയില്ല. പീഡിപ്പിക്കുന്നതിനിടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു.
ദുബായ്: ഒപ്പം ജോലി ചെയ്തിരുന്ന യുവതിയെ ഡിന്നറിന് വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 29കാരനായ പാകിസ്ഥാന്‍ പൗരനെതിരെയാണ് 25കാരിയായ ഫിലിപ്പൈന്‍ യുവതി പരാതി നല്‍കിയത്. തന്നെ ഉപദ്രവിക്കില്ലെന്ന് ഉറപ്പുനല്‍കിയാണ് കാറില്‍ കയറ്റി കൊണ്ടുപോയതെന്ന് യുവതി പറഞ്ഞു. എന്നാല്‍ ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണ് ഉണ്ടായതെന്നും അതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും യുവാവ് വാദിച്ചു.
സംഭവത്തിന് ഒരുമാസം മുന്‍പാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് വാട്‍സ്‍ആപ് വഴി ചാറ്റ് ചെയ്തു. സംഭവ ദിവസം താന്‍ അയച്ച മെസേജിന് മറുപടിയായി പുറത്ത് ഭക്ഷണം കഴിക്കാന്‍ പോകാമെന്ന് ഇയാള്‍ മറുപടി അയക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തന്നെ ഉപദ്രവിക്കരുതെന്ന് അപ്പോള്‍ തന്നെ പറയുകയും അത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 8.30ഓടെ വാഹനത്തിലെത്തിയ ഇയാള്‍ യുവതിയെയും കയറ്റി റസ്റ്റോറന്റില്‍ പോയി ഭക്ഷണം കഴിച്ചു. പിന്നീട് മറ്റൊരു കഫെയിലും കയറി. ഇതിന് ശേഷം എങ്ങോട്ടെന്ന് പറയാതെ കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോവുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
വെളിച്ചമില്ലാത്ത വിജയമായ സ്ഥലത്ത് വാഹനം നിര്‍ത്തിയശേഷം തന്നെ പിടിച്ചിറക്കി വാഹനത്തിന്റെ പിന്‍സീറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. താന്‍ എതിര്‍ക്കുകയും ഇയാളെ ഉപദ്രവിക്കുകയും ചെയ്തെങ്കിലും പിന്‍വാങ്ങിയില്ല. പീഡിപ്പിക്കുന്നതിനിടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ശേഷം ഭക്ഷണവും ബാന്‍ഡേജും വാങ്ങി കൊടുത്ത് താമസ സ്ഥലത്ത് കൊണ്ടുവിട്ടു. പൊലീസില്‍ അറിയിച്ചാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തനിക്ക് സ്വാധീനമുണ്ടെന്നും ഒന്നും ചെയ്യാന്‍ കഴിയുകയില്ലെന്നും പറഞ്ഞു. തന്റെ ഫോണ്‍ കോളുകള്‍ക്കും മെസേജുകള്‍ക്കും മറുപടി നല്‍കണമെന്നും പറഞ്ഞു. താമസ സ്ഥലത്ത് തിരിച്ചെത്തിയ യുവതി സുഹൃത്തിനോട് വിവരം പറയുകയും പൊലീസിനെ അറിയിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴി.
എന്നാല്‍ കുറ്റം നിഷേധിച്ച യുവാവ്, പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. ഇത് തെളിയിക്കുന്നതിനുള്ള വീഡിയോകളും ഫോട്ടോകളും തന്റെ പക്കലുണ്ടെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ പരിചിതമല്ലാത്ത ഇരുട്ടുമൂടിയ സ്ഥലത്തായിരുന്നു വാഹനം നിര്‍ത്തിയതെന്നും അതുകൊണ്ടാണ് ഓടി രക്ഷപെടാന്‍ കഴിയാതിരുന്നനെന്നുമായിരുന്നു യുവതി പറഞ്ഞത്. ഇയാളില്‍ നിന്ന് താന്‍ പണമോ മറ്റെന്തെങ്കിലും സാധനങ്ങളോ വാങ്ങിയിട്ടില്ല. തന്റെ സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങളാണ് ഇയാളുടെ പക്കലുള്ളത്. സമ്മതമുണ്ടായിരുന്നെന്ന് സ്ഥാപിക്കാനുദ്ദേശിച്ച് ഇയാള്‍ ബോധപൂര്‍വം ചിത്രീകരിച്ചതാണെന്നും പരാതിക്കാരി വാദിച്ചു.
ഫോറന്‍സിക് പരിശോധനയില്‍ ലൈംഗിക ബന്ധം സ്ഥിരീകരിച്ചിട്ടുണ്ട്. യുവതി സംഭവം വിശദീകരിച്ചത് കേട്ടപ്പോള്‍ പീഡനമാണ് നടന്നതെന്നാണ് തോന്നിയതെന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനും കോടതിയെ അറിയിച്ചിട്ടുണ്ട്. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ടശേഷം കോടതി കേസ് ഫെബ്രുവരി 19ലേക്ക് മാറ്റിവെച്ചു.