കുവൈത്തി പൗരന്മാർ ഉൾപ്പെട്ട വിവാഹങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. 6.1 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്. കുവൈത്തി വനിതകളെ വിവാഹം ചെയ്യുന്നതിലും മറ്റ് രാജ്യക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നതിലും ഈ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുവൈത്ത് സിറ്റി: രാജ്യത്ത് കുവൈത്തി പൗരന്മാർ ഉൾപ്പെട്ട വിവാഹങ്ങളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയതായി കണക്കുകൾ. 2025-ലെ ആദ്യ ഒൻപത് മാസങ്ങളിലെ കണക്കുകളിലാണ് ഈ കുറവ്. കഴിഞ്ഞ വർഷം (2024) ഇതേ കാലയളവിൽ 9,065 വിവാഹ കരാറുകൾ ഉണ്ടായിരുന്നത് ഈ വർഷം 8,538 ആയി കുറഞ്ഞു. 527 വിവാഹങ്ങൾ കുറഞ്ഞു. അതായത് 6.1 ശതമാനം ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

കുവൈത്തി വനിതകളെ വിവാഹം ചെയ്യുന്നതിലും മറ്റ് രാജ്യക്കാരായ സ്ത്രീകളെ വിവാഹം ചെയ്യുന്നതിലും ഈ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹ കരാറുകളിൽ ഭൂരിഭാഗവും കുവൈത്തി വനിതകളുമായിട്ടാണെങ്കിലും ഇതിലും കുറവ് രേഖപ്പെടുത്തി. 2024-ൽ 7,966 ആയിരുന്നത് ഈ വർഷം 7,663 ആയി കുറഞ്ഞു, 303 കേസുകളുടെ കുറവാണിത്.

ഗൾഫ് രാജ്യങ്ങളിലെ സ്ത്രീകളുമായുള്ള വിവാഹത്തിൽ 30 ശതമാനത്തിന്‍റെ കുറവ് രേഖപ്പെടുത്തി. ഇത് 413-ൽ നിന്ന് 289 എണ്ണമായി കുറഞ്ഞു. മറ്റ് രാജ്യക്കാരുമായുള്ള വിവാഹങ്ങളിലും ശ്രദ്ധേയമായ കുറവുണ്ടായി. യെമൻ വനിതകളുമായുള്ള വിവാഹം 17-ൽ നിന്ന് 8 ആയും, ജോർദാൻ വനിതകളുമായുള്ളത് 54-ൽ നിന്ന് 37 ആയും, യൂറോപ്യൻ വനിതകളുമായുള്ളത് 28-ൽ നിന്ന് 22 ആയും, അമേരിക്കൻ വനിതകളുമായുള്ളത് 14-ൽ നിന്ന് 10 ആയും കുറഞ്ഞു. ബിദൂനി സ്ത്രീകളുമായുള്ള വിവാഹം 175-ൽ നിന്ന് 143 ആയും കുറഞ്ഞു.

ലെബനീസ് വനിതകളുമായുള്ള വിവാഹത്തിൽ 37.5 ശതമാനത്തിന്‍റെ വർദ്ധനവുണ്ടായി. ഇത് 24ൽ നിന്ന് 33 കേസുകളായി ഉയർന്നു. ഈജിപ്ഷ്യൻ വനിതകളുമായുള്ള വിവാഹം 39-ൽ നിന്ന് 45 ആയി ഉയർന്നു,15.3 ശതമാനം വർധനവ് രേഖപ്പെടുത്തി.