കേന്ദ്ര സർക്കാരിന്റെ പ്രവാസി വിരുദ്ധ നടപടി പുന:പരിശോധിക്കണമെന്ന് മാസ് ഷാർജ
ശമ്പള പ്രതിസന്ധി, ജോലി നഷ്ടം തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥകൾ കൂടുതൽ മാനസിക, സാമ്പത്തിക പ്രയാസങ്ങൾക്ക് ഇടയാക്കും.
ഷാര്‍ജ: ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന കുട്ടികൾ അടക്കം എല്ലാവരും 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സർടിഫിക്കറ്റ് ഹാജരാക്കണമെന്നും, നാട്ടിലെ വിമാനത്താവളത്തിൽ വീണ്ടും മോളിക്യുലർ പരിശോധന നടത്തണമെന്നുമുള്ള കേന്ദ്ര സർക്കാരിന്റെ യുക്തിരഹിതമായ, പ്രവാസി വിരുദ്ധ നടപടി അപലപനീയമാണെന്നും, പുനഃപരിശോധിക്കണമെന്നും മാസ് ഷാർജ ആവശ്യപ്പെട്ടു.
മഹാമാരിയുടെ കാലത്തും പ്രവാസി പ്രശ്നങ്ങളോട് അനുകൂല നിലപാട് സ്വീകരിക്കുന്ന കേരള ഗവൺമെന്റെനെ കേന്ദ്രത്തിന്റെ പ്രവാസി വിരുദ്ധ നടപടിയുടെ മറവിൽ കരിവാരിതേക്കാനുള്ള ചിലരുടെ ബോധപൂർവ്വമായ ശ്രമങ്ങളെ കരുതിയിരിക്കണമെന്നും, കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ പ്രവാസി സമൂഹവും, നാട്ടിലെ കുടുംബാംഗങ്ങളും ഒറ്റക്കെട്ടായി ശക്തമായ പ്രധിഷേധം അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ശമ്പള പ്രതിസന്ധി, ജോലി നഷ്ടം തുടങ്ങിയ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികൾക്ക് കേന്ദ്രസർക്കാരിന്റെ പുതിയ വ്യവസ്ഥകൾ കൂടുതൽ മാനസിക, സാമ്പത്തിക പ്രയാസങ്ങൾക്ക് ഇടയാക്കും. ആരോഗ്യ സുരക്ഷാ പരിശോധനയ്ക്ക് എതിരല്ലെന്നും പ്രവാസികളെ വീണ്ടും പിഴിയുന്നതിനു പകരം, കോടികൾ കെട്ടിക്കിടക്കുന്ന പ്രവാസി വെൽഫയർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് ടെസ്റ്റുകൾ നടത്താൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും മാസ് ഷാർജ പത്രക്കുറിപ്പിൽ അറിയിച്ചു.