പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെറീഫാണ് ഈ സീസണിലെ ചീഫ് ജഡ്ജ്. സിന്ധു പ്രേംകുമാർ, അഷിമ എന്നിവരും വിധി കർത്താക്കളാകുന്നു.
ദുബൈ: പ്രവാസ ലോകത്ത് വീണ്ടും മാപ്പിളപ്പാട്ടിന്റെ ആവേശം വിതറി മാപ്പിളപ്പാട്ട് റിയാലിറ്റി ഷോ മൈലാഞ്ചി. ഏഷ്യാനെറ്റ് മിഡിൽ ഈസ്റ്റ് ചാനലിൽ ശനി, ഞായർ ദിവസങ്ങളിൽ രാത്രി ഒമ്പതിനാണ് സംപ്രേഷണം. മൈലാഞ്ചിയുടെ ഏഴാം സീസണാണ് ഇത്തവണത്തേത്.
ഇശലിന്റെ ഈണവുമായി പ്രവാസികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ വീണ്ടും പ്രേക്ഷകരെ ആവേശത്തിലാഴ്‍ത്തുകയാണ്. സംപ്രേഷണം ആരംഭിച്ച് ആദ്യ ആഴ്ചകളിൽ തന്നെ മികച്ച അഭിപ്രായമാണ് ഈ ഷോയ്ക്ക് ലഭിക്കുന്നത്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ഷെറീഫാണ് ഈ സീസണിലെ ചീഫ് ജഡ്ജ്. സിന്ധു പ്രേംകുമാർ, അഷിമ എന്നിവരും വിധി കർത്താക്കളാകുന്നു.
ഗായകൻ അഫ്‍സലടക്കം ഒട്ടേറെ പ്രമുഖർ മൈലാഞ്ചിയുടെ വിവിധ എപ്പിസോഡുകളിൽ മാപ്പിളപ്പാട്ടുകളുമായെത്തുന്നു. കേരളത്തില്‍ നിന്നും ഗൾഫ് രാജ്യങ്ങളില്‍ നിന്നുമായി പതിനാല് മല്‍സരാര്‍ഥികളാണ് മൈലാഞ്ചിയുടെ ഏഴാം സീസണിലുള്ളത്. അഫ്രീന്‍ ഫവാസാണ് മൈലാഞ്ചിയുടെ അവതാരക. ദുബായിലായിരിക്കും ഈ സീസണിന്റെ ഗ്രാന്‍ഡ് ഫിനാലെ നടക്കുക.
