താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമ്മതിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ വേണ്ട സഹായം ചെയ്യാമെന്ന് കുവൈത്ത് സ്വദേശി തനിക്ക് ഉറപ്പ് നല്‍കിയെന്ന് സിറിയക്കാരന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് പുരുഷന്മാർ അറസ്റ്റില്‍. കുവൈത്ത് സ്വദേശിയും സിറിയന്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ട കാറില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിനാണ് ഇവര്‍ പിടിയിലായതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. 

താനുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സമ്മതിച്ചാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ വേണ്ട സഹായം ചെയ്യാമെന്ന് കുവൈത്ത് സ്വദേശി തനിക്ക് ഉറപ്പ് നല്‍കിയെന്ന് സിറിയക്കാരന്‍ പൊലീസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി. പിടിയിലായ രണ്ടുപേരും കസ്റ്റഡിയിലാണ്. തുടര്‍ നിയമ നടപടികള്‍ക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. കുവൈത്ത് പീനല്‍ കോഡിലെ ആര്‍ട്ടിക്കിള്‍ 193 പ്രകാരം പ്രായപൂര്‍ത്തിയായ പുരുഷന്‍മാര്‍ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം കുറ്റകരമാണ്. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

നിയമലംഘകര്‍ക്കായി വ്യാപക പരിശോധന തുടരുന്നു; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനുള്ള വ്യാപക പരിശോധന തുടരുന്നു. ഹവല്ലി, സാല്‍മിയ, ജലീബ് അല്‍ ശുയൂഖ് എന്നിവിടങ്ങളില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 18 പ്രവാസികളെ അറസ്റ്റ് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിലെ അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വാസ് അബ്‍ദുല്‍ലത്തീഫ് അല്‍ ബര്‍ജാസിന്റെ നിര്‍ദേശ പ്രകാരമാണ് പരിശോധന നടത്തുന്നത്. നിയമലംഘകരായ എട്ട് പേരെ ഹവല്ലി, സാല്‍മിയ എന്നിവിടങ്ങളില്‍ നിന്നും 10 പേരെ ജലീബ് അല്‍ ശുയൂറഖില്‍ നിന്നുമാണ് പിടികൂടിയത്. രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്നവര്‍, താമസ രേഖകളുടെ കാലാവധി കഴിഞ്ഞവര്‍, തൊഴില്‍ നിയമ ലംഘകര്‍ തുടങ്ങിയവരെയെല്ലാം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വ്യാപക പരിശോധനയില്‍ പിടികൂടുന്നുണ്ട്. പിടിയിലാവുന്നവരെ നടപടികള്‍ പൂര്‍ത്തിയാക്കി പിന്നീട് തിരികെ വരാനാവാത്ത വിധത്തില്‍ നാടുകടത്തുകയാണ് ചെയ്യുന്നത്.