കൊവിഡ് 19; ഒമാനിലെ നിയന്ത്രണങ്ങൾ നാളെ മുതല്‍ സൈന്യവും സുരക്ഷാ വിഭാഗങ്ങളും ഏറ്റെടുക്കും
സ്വദേശി പൗരന്മാരും, രാജ്യത്ത് സ്ഥിരതാമസക്കാരുമായ വിദേശികളും സുരക്ഷാ വിഭാഗങ്ങളുടെ മാർഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു.
മസ്കത്ത്: ഒമാനിൽ കോവിഡ് 19 പ്രതിരോധ നടപടികൾ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പട്ടാളവും മറ്റ് സുരക്ഷാ വിഭാഗങ്ങളും ഏപ്രിൽ ഒന്നു മുതൽ പ്രത്യേക നിയന്ത്രണങ്ങൾ ഏറ്റെടുക്കും. സ്വദേശി പൗരന്മാരും, രാജ്യത്ത് സ്ഥിരതാമസക്കാരുമായ വിദേശികളും സുരക്ഷാ വിഭാഗങ്ങളുടെ മാർഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഒമാൻ സുപ്രിം കമ്മറ്റി ആവശ്യപ്പെട്ടു.
സുപ്രീം കമ്മിറ്റിയുടെ പ്രധാന തീരുമാനങ്ങള്‍ ഇവയാണ്
1. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക. അത്യാവശ്യ ജോലികൾ പൂർത്തീകരിക്കാൻ വേണ്ട ജീവനക്കാർ മാത്രം ഓഫീസിലെത്തിയാൽ മതിയാകും.
2. പൊതുതാല്പര്യത്തിന് ആവശ്യമായ ജോലിക്ക് ഏത് ജീവനക്കാരെയും ഏത് ജോലിയും ചെയ്യാൻ വിളിക്കാം.
3. സർക്കാർ ഓഫീസുകളിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിലൂടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാൻ അതാത് വകുപ്പ് തലവന്മാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. അതോടൊപ്പം വൈറസ് ബാധ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകളും പ്രതിരോധ നടപടികളും കൈക്കൊള്ളണം.
4. സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ വ്യാപാര വ്യവസായങ്ങളെ ബാധിക്കുകയില്ലന്ന് ഉറപ്പാക്കിക്കൊണ്ട് ഏറ്റവും കുറച്ച് ജീവനക്കാരെ ഉൾപ്പെടുത്തി ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം.