കശ്‌മീരിൽ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾക്ക് മോദിയുടെ ക്ഷണം
അബുദാബിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി കശ്മീരിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചത്
അബുദാബി: ജമ്മു കശ്‌മീരിൽ നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം. അബുദാബിയിൽ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയിലാണ് മോദി കശ്മീരിൽ നിക്ഷേപം നടത്താൻ ക്ഷണിച്ചത്. ആദ്യ ഘട്ടത്തില്‍ ലുലുവിന്‍റെ ഗള്‍ഫിലെ ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ചടങ്ങിൽ എംഎ യൂസഫലി പറഞ്ഞു.
കശ്മീരിലും ലഡാക്കിലും നിക്ഷേപം നടത്താൻ പ്രവാസി വ്യവസായികൾ തയ്യാറാകണമെന്ന് മോദി ആവശ്യപ്പെട്ടു. നിക്ഷേപ സാദ്ധ്യതകൾ ചർച്ച ചെയ്യാൻ ഒക്ടോബർ 12,13,14 തീയ്യതികളിൽ കശ്മീരിൽ ബിസിനസ് സംഗമം നടത്തും. ജമ്മു കശ്മീരിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കുന്ന വിധത്തിലാണ് നിക്ഷേപ പദ്ധതികൾ ആവിഷ്കരിക്കേണ്ടതെന്നും മോദി പറഞ്ഞു. കശ്മീരിൽ നിന്നുള്ള പച്ചക്കറി ഗൾഫിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാണെന്ന് എംഎ യൂസഫലി പ്രധാനമന്ത്രിയെ അറിയിച്ചു. യൂസഫലിയുടെ മാതൃക മറ്റ് വ്യവസായികൾ പിന്തുടരണമെന്ന് മോദി പറഞ്ഞു.
ജമ്മുകശ്മീരിലും ലഡാക്കിലും വ്യവസായികളെ സ്വാഗതം ചെയ്യുന്ന അന്തരീക്ഷമാണ്. വളരെ പെട്ടെന്ന് ഇവിടുത്തെ വികസനത്തിൽ സംഭാവന ചെയ്താൻ രാജ്യത്തിന്‍റെ വികസന യാത്രയിൽ ഈ പ്രദേശങ്ങൾക്കും വലിയ സംഭാവന ചെയ്യാൻ കഴിയുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.