ഉപരോധത്തിലും കുലുങ്ങാതെ ഖത്തര്‍; മൂഡീസ് റേറ്റിങില്‍ വന്‍ കുതിപ്പ്
2017 ജൂണില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി കാരണം ആദ്യവര്‍ഷം നേരിട്ട തിരിച്ചടി ഖത്തറിന്റെ സാമ്പത്തിക മേഖല അതിജീവിച്ചുവെന്നാണ് പുതിയ വിലയിരുത്തല്‍ തെളിയിക്കുന്നത്.
ദോഹ: ഗള്‍ഫിലെ മറ്റ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച ഉപരോധത്തില്‍ അല്‍പ്പം പോലും തളരാതെ ശക്തമായ തിരിച്ചുവരവ് നടത്തി ഖത്തര്‍ സാമ്പത്തിക മേഖല. അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവീസിന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് നേരത്തെയുണ്ടായിരുന്ന നെഗറ്റീവ് റേറ്റിങ് മാറ്റി ഇപ്പോള്‍ സ്ഥിരതയുള്ള സാമ്പത്തിക സ്ഥിതിയെന്ന അംഗീകാരമാണ് നല്‍കിയിരിക്കുന്നത്.
2017 ജൂണില്‍ ഉടലെടുത്ത ഗള്‍ഫ് പ്രതിസന്ധി കാരണം ആദ്യവര്‍ഷം നേരിട്ട തിരിച്ചടി ഖത്തറിന്റെ സാമ്പത്തിക മേഖല അതിജീവിച്ചുവെന്നാണ് പുതിയ വിലയിരുത്തല്‍ തെളിയിക്കുന്നത്. ബാങ്കിങ് മേഖല സ്ഥിരതയിലേക്ക് തിരിച്ചെത്തി. അടിസ്ഥാന സൗകര്യമേഖലയില്‍ ഭരണകൂടം നടത്തുന്ന ഇടപെടാലാണ് സാമ്പത്തിക സ്ഥിതി മുന്നോട്ട് നീക്കിയത്. 2022ലെ ഫിഫ ലോക കപ്പ് മുന്നില്‍ കണ്ട് നടത്തുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളെയും ഉപരോധം ബാധിച്ചിട്ടില്ല. ഈ വര്‍ഷം ജി.ഡി.പിയില്‍ 2.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്നാണ് മൂഡീസ് പ്രവചിക്കുന്നത്. 2017ല്‍ ഇത് വെറും 1.6 ശതമാനം മാത്രമായിരുന്നു.
ഖത്തര്‍ ഭരണകൂടത്തിന് Aa3 റേറ്റിങ് ആണ് മൂഡിസ് നല്‍കിയിരിക്കുന്നത്. അയൽരാജ്യങ്ങളുടെയും ഈജിപ്തിന്റെയും ഉപരോധത്തെ തുടർന്ന് വിതരണ ശൃംഖലകളില്‍ തടസ്സങ്ങൾ നേരിട്ടെങ്കിലും ഇതെല്ലാം അതിവേഗത്തിൽ മറികടക്കാൻ സാധിച്ചതായി മൂഡീസ് സീനിയർ ക്രെഡിറ്റ് ഒാഫിസറും വൈസ് പ്രസിഡൻറുമായ നിതീഷ് ഭോജ്നഗർവാല പറഞ്ഞു.