കൊവിഡ്: ഒമാനില്‍ രോഗബാധിതര്‍ കൂടുന്നു, മരണം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി
- ഒമാനിൽ കൊവിഡ് 19 വൈറസ് ബാധ മൂലം മരണം ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി.
- രോഗവിവവരം അറിയിച്ചില്ലെങ്കിൽ ഒരു വര്‍ഷം തടവും കനത്ത പിഴയും ഉണ്ടാകും.
മസ്കറ്റ്: ഒമാനിൽ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നു. രോഗബാധ മൂലം മരണം ഉണ്ടാകുവാൻ സാധ്യതയുണ്ടെന്ന് ഒമാന്‍ ആരോഗ്യമന്ത്രി അഹമ്മദ് മുഹമ്മദ് അൽ സൈടി പറഞ്ഞു.
വൈറസ് ബാധ വര്‍ധിക്കുന്നുവെന്നും ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്നും മന്ത്രി അഹമ്മദ് മുഹമ്മദ് ഒമാൻ ടെലിവിഷന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. ഇതിനകം ഒമാൻ സുപ്രിം കമ്മറ്റി കൊവിഡ് 19 പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
രോഗവിവവരം അറിയിച്ചില്ലെങ്കിൽ ഒരു വര്‍ഷം തടവും കനത്ത പിഴയും ഉണ്ടാകും. അതോടൊപ്പം എല്ലാ വിമാന സർവീസുകളും നിർത്തിവെക്കും. രാജ്യത്തെ വിമാനത്തവാളങ്ങളിൽ നിന്നുമുള്ള ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ പൂർണമായും അവസാനിപ്പിക്കും. വിദേശത്ത് ഒറ്റപ്പെട്ട ഒമാൻ സ്വദേശികളെ എത്രയും പെട്ടന്ന് രാജ്യത്ത് തിരിച്ചെത്തിക്കുവാനുമുള്ള നടപടികൾക്കും സുപ്രിം കമ്മറ്റി തീരുമാനമെടുത്തു.
അതേസമയം രാജ്യത്ത് കൊവിഡ് 19 പിടിപെട്ടവരുടെ എണ്ണം 84 ആയി ഉയർന്നു. ഇതിനകം 17 പേർ രോഗവിമുക്തരായെന്നും ഒമാൻ ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക