വന്ദേഭാരത് മിഷനിൽ സൗദി അറേബ്യയിൽ നിന്നും കൂടുതൽ വിമാനങ്ങൾ
ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് നാലും കണ്ണൂരിലേക്ക് മൂന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഓരോ സർവിസുകളുമാണുള്ളത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സർവിസുമുണ്ട്.
റിയാദ്: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൗദിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ പ്രഖ്യാപിച്ചു. ഈ മാസം 11 മുതൽ 29 വരെയുള്ള ഷെഡ്യൂളിൽ 38 വിമാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 17 എണ്ണം കേരളത്തിലേക്കാണ്. ദമ്മാമിൽ നിന്നും ഒമ്പതും റിയാദിൽ നിന്നും എട്ടും സർവിസുകളാണ് കേരളത്തിലേക്കുള്ളത്. പുതിയ ഷെഡ്യൂളിലും ജിദ്ദയിൽ നിന്നും കേരളത്തിലേക്ക് ഒരൊറ്റ വിമാനങ്ങൾ പോലുമില്ല.
ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് നാലും കണ്ണൂരിലേക്ക് മൂന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കും ഓരോ സർവിസുകളുമാണുള്ളത്. റിയാദിൽ നിന്നും കോഴിക്കോട്ടേക്ക് മൂന്നും കൊച്ചിയിലേക്കും കണ്ണൂരിലേക്കും രണ്ടും തിരുവനന്തപുരത്തേക്ക് ഒരു സർവിസുമുണ്ട്. റിയാദിൽ നിന്ന് സെപ്റ്റംബർ 12നും 20നും കൊച്ചി, 13നും 15നും 22നും കോഴിക്കോട്, 17നും 25നും കണ്ണൂർ, 19ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സർവിസുകൾ.
ദമ്മാമിൽ നിന്നും സെപ്റ്റംബർ 11, 13, 14, 19 തീയതികളിൽ തിരുവനന്തപുരത്തേക്കും 14, 18, 29 തീയതികളിൽ കണ്ണൂരിലേക്കും 16ന് കൊച്ചി, 17ന് കോഴിക്കോട് എന്നിവിടങ്ങളിലേക്ക് സർവിസുകളുണ്ട്. ദമ്മാമിൽ നിന്നും 14നും 19നുമുള്ള തിരുവനന്തപുരം, 18നുള്ള കണ്ണൂർ സർവിസുകൾ എയർ ഇന്ത്യയും ബാക്കി കേരളത്തിലേക്കുള്ള മുഴുവൻ സർവിസുകളും എയർ ഇന്ത്യ എക്‌സ്പ്രസുമാണ് ഓപ്പറേറ്റ് ചെയ്യുക. ദമ്മാമിൽ നിന്നും സെപ്റ്റംബർ 13നും 19നും ചെന്നൈ, 14ന് ട്രിച്ചി, 14നും 19നും ഹൈദരാബാദ്, 15ന് അഹമ്മദാബാദ്-മുംബൈ, 16 മധുരൈ-ബാംഗളൂരു, 17 വരാണസി-ഡൽഹി, 20 മംഗളൂരു-ബാംഗളൂർ, റിയാദിൽ നിന്നും സെപ്റ്റംബർ 14നും 17നും ചെന്നൈ, 16ന് ഹൈദരാബാദ്, 21ന് ഡൽഹി, 23 ലക്‌നൗ-ഡൽഹി, ജിദ്ദയിൽ നിന്നും 19ന് ഡൽഹി, 15നും 22നും 29നും ഡൽഹി-ലക്‌നൗ, 14നും 21നും 28നും ഹൈദരാബാദ്-മുംബൈ എന്നിവയാണ് മറ്റു സർവിസുകൾ.
ഈ വിമാനങ്ങളിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതത് വിമാനക്കമ്പനികളുടെ ടിക്കറ്റിങ് ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. യാത്രക്കാർ ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്‍റ്റർ ചെയ്തവരായിരിക്കണമെന്നും ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും ഇന്ത്യൻ എംബസി അറിയിച്ചു.