കോഴിക്കോട്ട് നഴ്സുമാരുടെ സമരത്തിനിടെ മന്ത്രി മുഹമ്മദ് റിയാസിനെ കൂകിവിളിച്ച സംഭവത്തിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ ക്ഷമാപണം നടത്തി.
കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസിനെതിരെ നഴ്സുമാരുടെ സമര പന്തലിൽ നിന്ന് കൂകിവിളിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതാവ് ജാസ്മിൻ ഷാ. ആ കൂകിവിളിക്ക് നിങ്ങൾ അർഹനല്ലെന്ന് ജാസ്മിൻ ഷാ കുറിച്ചു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നു അത്. തിരുവനന്തപുരത്ത് പ്ലാൻ ചെയ്ത നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാൽ സമരത്തിൻ്റെ തലേ ദിവസം ടൂറിസം വകുപ്പ് അനുമതി നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചെന്നും ജാസ്മിൻ ഷാ പറയുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തിൽ രൂക്ഷമായ പ്രതികരണം ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവരായിരുന്നു പ്രവർത്തകരിൽ ഭൂരിഭാഗവും. റിയാസിൻ്റ യാത്ര അത് വഴി കടന്നു പോയപ്പോൾ അരോ ഒരാൾ കൂവുകയും അത് പ്രവർത്തകർ ഏറ്റു കൂവുകയുമാണ് ഉണ്ടായതെന്ന് ജാസ്മിൻ ഷാ പറയുന്നു. മന്ത്രിക്കുണ്ടായ വൈഷമ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ ക്ഷമ ചോദിക്കുന്നുവെന്നും ജാസ്മിൻ ഷാ വ്യക്തമാക്കി.
കുറിപ്പിന്റെ പൂർണരൂപം
"പ്രിയ മന്ത്രി ശ്രീ. മുഹമ്മദ് റിയാസ്, നിങ്ങൾ ആ കൂകി വിളിക്ക് അർഹനല്ല...
ഇന്ന് ഞങ്ങളുടെ സമരം നടക്കുന്ന കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലൂടെ താങ്ങളുടെ യാത്ര കടന്നു പോകുമ്പോൾ സമരപന്തലിലെ എൻ്റെ സഹപ്രവർത്തകർ താങ്ങളെ കൂകി വിളിച്ച വാർത്ത ചില ചാനലുകളിലൂടെ ഞാൻ കണ്ടു. തീർത്തും ഒഴിവാക്കേണ്ട നടപടിയായിരുന്നുവത്. ഈ വിഷയത്തെ കുറിച്ച് ഞാൻ ഓരോ സമര ഭടന്മാരോടും ഞാൻ അന്വേഷിച്ചപ്പോൾ ആരോ കൂകി അത് മറ്റുള്ളവർ ഏറ്റുപിടിച്ചു എന്നതാണ് മനസിലായത്. ചിലർ അത് വലിയ വാർത്തയാക്കി.
തിരുവനന്തപുരത്ത് മാർച്ച് 4 ന് നടക്കാൻ പ്ലാൻ ചെയ്തിരുന്ന നഴ്സുമാരുടെ കൺവെൻഷന് ടൂറിസം വകുപ്പ് നിശാഗന്ധി ഓപ്പൺ ഓഡിറ്റോറിയം അനുവദിച്ചിരുന്നു. എന്നാൽ സമരത്തിൻ്റെ തലേ ദിവസം ടൂറിസം വകുപ്പ് ഞങ്ങൾക്ക് അനുമതി നിഷേധിച്ചു. എന്നാൽ നിഷേധിച്ചത് ആരോഗ്യ മന്ത്രിയുടെയും അവരുടെ ഓഫീസിൻ്റെയും ഇടപെടൽ മൂലമാണ് എന്ന് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ഞങ്ങളെ അറിയിച്ചിരുന്നു. ഇത് പ്രകാരമാണ് സെക്രട്ടേറിയേറ്റ് സമരത്തിൽ രൂക്ഷമായ പ്രതികരണം ഞങ്ങളുടെ ഭാഗത്ത് നിന്നും ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ ഉണ്ടായത്. ഇക്കാര്യങ്ങൾ ഒന്നും അറിയാത്തവരായിരുന്നു പ്രവർത്തകരിൽ ഭൂരിഭാഗവും.
സൈബർ പോരാളികളായ ചിലർ മാനേജ്മെൻറുകളേക്കാൾ ശക്തമായ രീതിയിൽ എനിക്കെതിരെയും യുഎൻഎക്കെതിരെയും ആക്രമണങ്ങൾ നടത്തുന്നത് സംഘടനാ അംഗങ്ങൾക്കുള്ളിൽ ശക്തമായ എതിർപ്പ് ആ പാർട്ടിക്കെതിരായി ഉണ്ടാകുന്നുണ്ട്. അത് ഒരു പ്രതിഷേധമായി ഭൂരിപക്ഷം വനിതാ പ്രവർത്തകർക്കിടയിലേക്കും എത്തിയിട്ടുണ്ട്. അതവരിൽ ആ പാർട്ടിയിലെ നേതാക്കളോടുള്ള എതിർപ്പായി മാറുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഉണ്ടായ സമയത്താണ് മന്ത്രി റിയാസിൻ്റ യാത്ര അത് വഴി കടന്നു പോവുകയും അരോ ഒരാൾ ( സംഘടനക്ക് ഉള്ളിലുളള ആളല്ല ) കൂവുകയും അത് ഞങ്ങളുടെ പ്രവർത്തകർ ഏറ്റു കൂവുകയും മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്. ഞാൻ കോഴിക്കോട് എത്തിയ സമയത്ത് തന്നെ മാധ്യമ പ്രവർത്തകർ ഇക്കാര്യം ചോദിക്കുകയും സംഘടനാ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. എൻ്റെ പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങേക്ക് ഉണ്ടായ വൈഷമ്യത്തിൻ്റെ ധാർമിക ഉത്തരവാദിത്വം ഞാൻ ഏറ്റെടുത്ത് അങ്ങയോട് ക്ഷമ ചോദിക്കുന്നു."


