സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി
സൗദി അറേബ്യയില്‍ നിന്ന് ജോർദാനിൽ പോയി സന്ദർശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടിയായിരുന്നു അപകടം.
റിയാദ്: ജോർദാനിൽ നിന്ന് സൗദി അറേബ്യയിലെ ജീസാനിലേക്ക് മടങ്ങും വഴി കാർ അപകടത്തിൽപ്പെട്ട് മരിച്ച മലയാളി യുവതിയുടെ മൃതദേഹം ഖബറടക്കി. ജിദ്ദക്ക് സമീപം അല്ലൈത്തിൽ ഞായറാഴ്ച വൈകീട്ട് അഞ്ചിനുണ്ടായ അപകടത്തിൽ മരിച്ച നിലമ്പൂർ ചന്തക്കുന്ന് സ്വദേശിനി പയ്യശ്ശേരി തണ്ടുപാറയ്ക്കൽ ഫസ്ന ഷെറിന്റെ (23) മൃതദേഹമാണ് അല്ലൈത്തിലെ മഖ്ബറയിൽ ഖബറടക്കിയത്.
സൗദി അറേബ്യയില്‍ നിന്ന് ജോർദാനിൽ പോയി സന്ദർശന വിസ പുതുക്കി മടങ്ങി വരുന്നതിനിടെ വാഹനത്തിന്റെ ടയർ പൊട്ടിയായിരുന്നു അപകടം. രണ്ടര വയസുള്ള മകൾ ഐസൽ മറിയം ഇവരോടൊപ്പമുണ്ടായിരുന്നു. കുട്ടി പരിക്കില്ലാതെ രക്ഷപ്പെട്ടു. ജിസാനിലുള്ള നിലമ്പൂർ ചുങ്കത്തറ സ്വദേശിയായ ഭർത്താവ് ഇവരുടെ കൂടെ ജോർദാനിൽ പോയിരുന്നില്ല. മറ്റു കുടുംബാംഗങ്ങളോടൊപ്പമാണ് യുവതിയെയും കുഞ്ഞിനേയും ജോർദാനിലേക്ക് അയച്ചിരുന്നത്.
ഫസ്ന ഷെറിനെയും മകളെയും കൂടാതെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും മറ്റ് രണ്ട് കുട്ടികളുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണുള്ളത്. പരിക്ക് പറ്റിയവരിൽ രണ്ട് പേരെ ജിദ്ദ കിങ് ഫഹദ് ആശുപത്രിയിലും ബാക്കിയുള്ളവരെ അല്ലൈത്ത് ആശുപത്രിയിലും പ്രവേശിച്ചിച്ചു.
Read also: സൗദിയില്‍ വാഹനപകടത്തിൽ മരിച്ച ഉമ്മയുടെയും രണ്ടു ചെറുമക്കളുടെയും മൃതദേഹങ്ങൾ ഖബറടക്കി