മസ്കറ്റിൽ നിന്ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടയർ തകരാറിനെ തുടർന്ന് 13 മണിക്കൂർ വൈകി. വെള്ളിയാഴ്ച രാത്രി 9.10ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരെ തിരിച്ചിറക്കുകയും ശനിയാഴ്ച രാവിലെ മറ്റൊരു വിമാനം ഏർപ്പാടാക്കുകയുമായിരുന്നു. യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഖേദം പ്രകടിപ്പിച്ചു.

മസ്കത്ത്: മസ്കറ്റ്-കണ്ണൂര്‍ എയർ ഇന്ത്യ എക്സ്പ്രസ് വൈകിയത് 13 മണിക്കൂർ. വെള്ളിയാഴ്ച രാത്രി 9.10ന് മസ്കറ്റിൽ നിന്ന് പുറപ്പെടേണ്ട IX 712 വിമാനമാണ് മണിക്കൂറുളോളം വൈകിയത്. ഇതോടെ യാത്രക്കാർ പ്രതിസന്ധിയിലായി. ടയർ തകരാറിലായതിനെ തുടർന്നാണ് വിമാനം വൈകിയത്. വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ നിന്ന് തിരിച്ചിറക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

രാത്രി 9.10 ന് പുറപ്പെടേണ്ട വിമാനത്തിൽ യാത്രക്കാരെ രാത്രി 11 വരെ ഇരുത്തിയ ശേഷമാണ് സാങ്കേതിക തകരാർ പരിഹരിക്കാനാകില്ലെന്ന് അറിയിച്ച് എല്ലാവരെയും വീണ്ടും വിമാനത്താവളത്തിലേക്ക് തിരിച്ചുകൊണ്ടുപോയത്. മണിക്കുറുകളോളം കൃത്യമായ ഒരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. യാത്രക്കാർ ലോഞ്ചിൽ കഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ 10 ഓടെ മറ്റൊരു വിമാനം ഏർപ്പാടാക്കിയാണ് യാത്രക്കാർക്ക് കണ്ണൂരിലേക്കുള്ള യാത്ര തുടരാനായത്. ടയർ സംബന്ധിച്ച തകരാർ കണ്ടെത്തിയതിനെ തുടർന്ന്, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് മസ്കത്ത്- കണ്ണൂർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം നിശ്ചിത സമയത്ത് ടേക്ക് ഓഫ് ചെയ്യാതിരുന്നതെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. പകരം സർവീസ് ഏർപ്പെടുത്തിയതായും യാത്രക്കാർക്ക് നേരിട്ട അസൗകര്യത്തിൽ ഖേദിക്കുന്നതായും അധികൃതർ അറിയിച്ചു.