മലയാളികളോട് ‘സുഖമാണോ ’? എന്ന് ചോദിച്ച് നരേന്ദ്ര മോദി. ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തിയ മോദി ഒമാൻ സുൽത്താനുമായി കൂടിക്കാഴ്ച നടത്തും. മസ്കറ്റിൽ അൽ ബറക കൊട്ടാരത്തിൽ ആണ് മോദി-സുൽത്താൻ കൂടിക്കാഴ്ച നടക്കുന്നത്.

മസ്കറ്റ്: ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ ഒമാൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തും. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ ‘ കാണാൻ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. മസ്കറ്റിൽ അൽ ബറക കൊട്ടാരത്തിൽ ആണ് മോദി-സുൽത്താൻ കൂടിക്കാഴ്ച നടക്കുന്നത്.

സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി മേഖലകൾക്ക് മോദിയുടെ സന്ദര്‍ശനത്തോടെ പുതിയ ഊർജമേകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിലുള്ള കരാർ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നാണ് പ്രതീക്ഷ. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്‍റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി മോദി മസ്കറ്റിലെത്തിയത്. ഒമാൻ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലഭിച്ച ഊഷ്മള സ്വീകരണം ഇന്ത്യ–ഒമാൻ ബന്ധത്തിന്റെ ആഴവും സൗഹൃദവും തെളിയിക്കുന്നതായിരുന്നു. 

ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പുകളുടെ നിർണായക ഘട്ടത്തിലാണ് മോദിയുടെ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യയുടെ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനം കൂടുതൽ ആഴപ്പെടുത്തുകയും വിവിധ മേഖലകളിൽ ഭാവി സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യും.