കുവൈത്തിന് പുറമെ ദുബൈയിലും നീറ്റ് പരീക്ഷാകേന്ദ്രം അനുവദിച്ചു
കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
ദുബൈ: ഈ വര്‍ഷത്തെ നീറ്റ് പരീക്ഷാ കേന്ദ്രം ദുബൈയിലും അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേരത്തെ കുവൈത്തിലും പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണം നീറ്റ് പരീക്ഷയ്ക്ക് ഹാജരാകാനുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നിരവധി പ്രവാസികള്‍ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു.
അബുദാബിയിലെ ഇന്ത്യന്‍ എംബസി ഈ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നീറ്റ് പ്രവേശന പരീക്ഷയില്‍ ഈ വര്‍ഷം മുതൽ പഞ്ചാബിയും മലയാളവും കൂടി പ്രാദേശിക ഭാഷാ പട്ടികയിലേക്ക് ഉൾപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷും ഹിന്ദിയും കൂടാതെ ഒൻപത് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും (ഉറുദു, തമിഴ്, കന്നഡ, തെലുങ്ക്, അസമീസ്, ബംഗാളി, ഒഡിയ,ഗുജറാത്തി, മറാത്തി) നീറ്റ് പരീക്ഷ നടത്തിയിരുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായിട്ടാണ് കൂടുതൽ പ്രാദേശിക ഭാഷകളിൽ നീറ്റ് പരീക്ഷ നടത്തുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona