നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയവരിൽ 16 കേരളീയർ ഉൾപ്പെടുന്നു. ആശയവിനിമയം സാധ്യമാകാതിരുന്ന പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെയുള്ളവർ സുരക്ഷിതരായി തിരിച്ചെത്തിയപ്പോൾ, 45 പേർ നേപ്പാളിലും ഇന്ത്യയിലുമായി സുരക്ഷിതരാണെന്ന് നോർക്ക സ്ഥിരീകരിച്ചു.
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തെത്തുടര്‍ന്നുളള സാഹചര്യത്തില്‍ ഇതുവരെ ആശയവിനിമയം സാധ്യമാകാതിരുന്ന എട്ടു പേരില്‍ ഒരാളായ എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പെടെ 16 കേരളീയർ നാട്ടിൽ തിരിച്ച് എത്തിയതായി നോർക്ക. ഹെല്‍പ്പ് ഡെസ്കുകളില്‍ ബന്ധപ്പെട്ടവരില്‍ 45 പേര്‍ സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ട്. ഇവര്‍ നേപ്പാളിലും ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്ക് മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു. എറണാകുളം പിറവം സ്വദേശിയായ റിനീത് മോഹൻ ഈ മാസം 23-നാണ് വിനോദസഞ്ചാരത്തിനായി നേപ്പാളിലേക്ക് പോയത്. പ്രളയസമയത്ത് പൊഖാറയ്ക്കടുത്തായിരുന്നു ഇദ്ദേഹം.
പ്രളയവിവരം വീട്ടുകാർ അറിയിച്ചതിനെത്തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡൽഹിയിലേക്കുള്ള യാത്രാമധ്യേ ഫോൺ നഷ്ടപ്പെട്ടതിനെത്തുടർന്നാണ് ബന്ധപ്പെടാൻ സാധിക്കാതിരുന്നത്. 27-ന് ഡൽഹിയിൽനിന്ന് നാട്ടിലേക്ക് ട്രെയിൻ കയറിയ റിനീത് മോഹൻ ഇന്ന് ഉച്ചയോടെ നാട്ടിലെത്തി. കൊച്ചിയില്‍ നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തയവരില്‍ ഉള്‍പ്പെടുത്തു. കൊച്ചി കാക്കനാട് നിന്നും കൈലാസ് മാനസസരോവർ യാത്രയ്ക്ക് പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയ സമയത്ത് കഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട് എന്നും നോർക്ക വ്യക്തമാക്കി.
നേപ്പാളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് കേരളത്തിലേയ്ക്ക് യാത്ര ചെയ്യുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം നോർക്ക റൂട്ട്സ് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി നോര്‍ക്ക ഹെല്‍പ്പ് ഡെസ്കുകളിലോ ഡല്‍ഹി എന്‍.ആര്‍.കെ ഡവലപ്മെന്റ് ഓഫീസിലോ ബന്ധപ്പെടാം.


