ഫെബ്രുവരിയിൽ തന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ സർവീസ് ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് അധികൃതർ അറിയിച്ചത്.
റിയാദ്: കരിപ്പൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷം പകർന്ന് കോഴിക്കോട്-ജിദ്ദ സെക്ടറില്‍ എയർ ഇന്ത്യ സർവീസ് ഫെബ്രുവരി 16ന് ആരംഭിക്കും. മാർച്ച് 29 മുതൽ ആരംഭിക്കുമെന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന അറിയിപ്പ്. ഇതനുസരിച്ച് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിക്കുകയും ചെയ്തിരുന്നു.
ഫെബ്രുവരിയിൽ തന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി അധികൃതർ നേരത്തെ തന്നെ അറിയിച്ചിരുന്നു. അതിലാണിപ്പോൾ തീരുമാനമായിരിക്കുന്നത്. ഫെബ്രുവരി 16 മുതൽ സർവീസ് ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് അധികൃതർ അറിയിച്ചത്. ബോയിങ് 747 - 400 ശ്രേണിയിൽ പെട്ട ജംബോ വിമാനമുപയോഗിച്ച് സർവീസ് നടത്താൻ കഴിഞ്ഞ ജൂലൈയിൽ തന്നെ എയർ ഇന്ത്യക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നു.
നേരത്തെ അറിയിച്ചിരുന്നതുപോലെ തുടക്കത്തില്‍ ആഴ്ചയില്‍ രണ്ട് സർവീസുകള്‍ വീതമാണുണ്ടാകുക. ജിദ്ദയില്‍ നിന്ന് ഞായര്‍, വെള്ളി ദിവസങ്ങളില്‍ രാത്രി 11.15ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.05ന് കോഴിക്കോട്ടെത്തും. കോഴിക്കോട് നിന്ന് തിങ്കള്‍, ശനി ദിവസങ്ങളില്‍ വൈകിട്ട് 5.30ന് പറന്നുയരുന്ന വിമാനം രാത്രി 9.15ന് ജിദ്ദയിലിറങ്ങും. 423 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനത്തിൽ ഓരോ യാത്രക്കാരനും 45 കിലോ ലഗേജ് അനുവദിക്കും. നിലവില്‍ ജിദ്ദ - കോഴിക്കോട് സെക്ടറില്‍ സൗദി എയര്‍ലൈന്‍സും സ്‌പൈസ് ജെറ്റും മാത്രമാണ് സർവീസ് നടത്തുന്നത്.
