സൗദിയിൽ വിവിധ സേവനങ്ങള്‍ക്ക് അടുത്തമാസം മുതല്‍ മുനിസിപ്പാലിറ്റികൾ ഫീസ് ഈടാക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇനി ഫീസ് നൽകേണ്ടിവരും

റിയാദ്: സൗദിയിൽ വിവിധ സേവനങ്ങള്‍ക്ക് അടുത്തമാസം മുതല്‍ മുനിസിപ്പാലിറ്റികൾ ഫീസ് ഈടാക്കും. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും ഇനി ഫീസ് നൽകേണ്ടിവരും. പാര്‍പ്പിടങ്ങള്‍, ലോഡ്‌ജുകൾ, ഹോട്ടലുകൾ, പെട്രോള്‍ പമ്പുകള്‍, മറ്റു വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ നിന്നും മാലിന്യം നീക്കം ചെയ്യുന്നതിനു അടുത്ത മാസം മുതൽ അതാതു മുനിസിപ്പാലിറ്റികൾ പ്രത്യേക ഫീസ് ഈടാക്കും. 

മാലിന്യം നീക്കം ചെയ്യുന്ന കെട്ടിടങ്ങളുടെ ചതുരശ്ര മീറ്റര്‍ കണക്കാക്കി വര്‍ഷത്തിലായിരിക്കും ഫീസ് നല്‍കേണ്ടി വരുക. കൂടാതെ സിനിമാ തീയറ്റർ, ഭക്ഷണശാലകള്‍, കോഫി ഷോപ്പുകള്‍, ഗോഡൗണുകള്‍, വിദ്യഭ്യാസ സ്ഥാപനങ്ങള്‍, കോൺഫറൻസ് ഹാളുകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെല്ലാം മുനിസിപ്പല്‍ ബലദിയ്യ മന്ത്രാലയം നിശ്ചിത തുക ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇത്തരം സ്ഥാപനങ്ങൾക്ക് ലൈസന്‍സ് അനുവദിക്കുമ്പോഴും ലൈസന്‍സ് പുതുക്കുമ്പോഴുമായിരിക്കും ഫീസ് ഈടാക്കുക. കെട്ടിട നിര്‍മാണ ലൈസന്‍സ് അനുവദിക്കുന്നതിനു ഫീസ് നല്‍കുന്നതിനു പുറമേ അവ വിപൂലീകരിക്കുമ്പോഴും ഇനി ഫീസ് നൽകണം. കൂടാതെ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ ടവറുകള്‍ക്കും മുനിസിപ്പാലിറ്റി ഫീസ് ഈടാക്കും. രാജ്യത്തെ പട്ടണങ്ങളെയും ഗ്രാമങ്ങളേയും പ്രത്യേകം വേര്‍തിരിച്ചാണ് ഫീസ് നിശ്ചയച്ചിരിക്കുന്നത്