കുവൈത്തിലെ പ്രവാസികളുടെ പാസ്പോർട്ട് പുതുക്കല്‍; പുതിയ നിബന്ധനകൾ ഇന്ത്യൻ എംബസി പിൻവലിച്ചു
കുവൈത്തിൽ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന കോക്സ് ആൻഡ് കിങ്ങ്സ് ഏജൻസിക്ക് നൽകിയ പുതിയ സർക്കുലറിലാണ് വിവാദപരമായ പഴയ ഉത്തരവ് പിൻവലിച്ചതായി എംബസി വ്യക്തമാക്കുന്നത്.
കുവൈത്ത്: കുവൈത്തിലെ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ കൊണ്ടുവന്ന പുതിയ നിബന്ധനകൾ ഇന്ത്യൻ എംബസി പിൻവലിച്ചു. പാസ്പോർട്ട് സേവനങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവിൽ ഐ.ഡി യുടെ പകർപ്പ് സമർപ്പിക്കണമെന്നായിരുന്നു എംബസിയുടെ ഉത്തരവ്. പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന പുതിയ ഉത്തരവിനെതിരെ വ്യാപകമായ പരാതികളും പ്രതിഷേധങ്ങളും ഉയർന്നതിനെ തുടർന്നാണ് വിവാദപരമായ ഉത്തരവ് എംബസി പിൻവലിച്ചത്.
കുവൈത്തിൽ ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനങ്ങൾ നൽകുന്ന കോക്സ് ആൻഡ് കിങ്ങ്സ് ഏജൻസിക്ക് നൽകിയ പുതിയ സർക്കുലറിലാണ് വിവാദപരമായ പഴയ ഉത്തരവ് പിൻവലിച്ചതായി എംബസി വ്യക്തമാക്കുന്നത്. പകരം ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടേയോ തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ മതി. തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ആധാർ കാർഡ് എന്നിവയിലേതായാലും കുഴപ്പമില്ല.
നേരത്തെ രണ്ട് പേരുടെ സിവിൽ ഐഡി പകർപ്പിന് പുറമെ ഫോൺ നമ്പറും വേണമെന്നായിരുന്നു ഉത്തരവ്. ദുരുപയോഗം ചെയ്യുമെന്ന് ഭയന്ന് സിവിൽ ഐഡിയുടെ പകർപ്പ് നൽകാൻ പലരും തയ്യാറാകാതെ വന്നതിനെ തുടർന്ന് നിരവധിയാളുകൾക്ക് പാസ്പോർട്ട് പുതുക്കാൻ സാധിക്കാതെ വന്നിരുന്നു.