നിയമലംഘനം നടത്തുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും അധികൃതരെ ഏര്‍പ്പെടുത്തും.

കുവൈത്ത് സിറ്റി: ബന്ധപ്പെട്ട അധികാരികളിൽ നിന്ന് ആവശ്യമായ ലൈസൻസുകൾ നേടാതെ കുവൈത്തിനുള്ളിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് നിരോധിക്കാനൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. ഇത് തടയുന്ന ഡിക്രി-നിയമത്തിന്റെ കരട് വാണിജ്യ വ്യവസായ മന്ത്രാലയം പൂർത്തിയാക്കി. റിപ്പോർട്ട് പ്രകാരം അനധികൃത വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും നിന്ന് ബിദൂനികളെയും പ്രവാസികളെയും ഈ നിയമം വിലക്കുന്നു. വ്യാപാര നാമങ്ങൾ, ലൈസൻസുകൾ, ഔദ്യോഗിക അംഗീകാരങ്ങൾ അല്ലെങ്കിൽ വാണിജ്യ രജിസ്ട്രേഷനുകൾ ഉപയോഗിക്കാൻ പ്രവാസികളെ അനുവദിക്കുന്നത് നിരോധിക്കുന്നതും ഇതിൽപ്പെടുന്നു. 

നിയമലംഘനം നടത്തുന്നതായി സംശയിക്കപ്പെടുന്ന വാണിജ്യ പ്രവർത്തനങ്ങളിലെ ലംഘനങ്ങൾ പരിശോധിക്കാനും മേൽനോട്ടം വഹിക്കാനും നിരീക്ഷിക്കാനും അധികാരമുള്ള ചില ജീവനക്കാരെ ജുഡീഷ്യൽ പോലീസ് ഓഫീസർമാരായി വാണിജ്യ മന്ത്രി നിയമിക്കും. ഏതെങ്കിലും നിയമ ലംഘനം കണ്ടെത്തിയാൽ, ബിസിനസ് അടച്ചുപൂട്ടൽ, നിയമലംഘകനെ നാടുകടത്തൽ എന്നിവയുൾപ്പെടെ പീനൽ കോഡിന് കീഴിൽ വഞ്ചനയ്ക്ക് നിർദ്ദേശിച്ചിട്ടുള്ളതുപോലെ കടുത്ത ശിക്ഷകൾ നൽകും.

Read Also - കാലാവസ്ഥാ വ്യതിയാനം; വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

സുതാര്യത ഉറപ്പാക്കുന്നതിനും നിയമ ലംഘനങ്ങൾ നിരുത്സാഹപ്പെടുത്തുന്നതിനുമായി കുറ്റവാളികൾക്കെതിരായ അന്തിമ വിധികൾ വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ദേശീയ സമ്പദ്‌വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നിയമവിരുദ്ധ നടപടികളിൽ നിന്ന് പ്രാദേശിക വിപണിയെ സംരക്ഷിക്കുക എന്നതാണ് ഈ നിയമം ലക്ഷ്യമിടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം