കുവൈത്തില്‍ ബാലവേല ചെയ്യിച്ചാല്‍ കമ്പനി പൂട്ടിക്കുമെന്ന് മുന്നറിയിപ്പ്
കുവൈത്തിൽ 15 വയസിൽ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. കുവൈത്തിൽ സാധാരണ നിലയ്ക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രായ പരിധി ഇരുപത്തൊന്ന് വയസാണന്നും മാൻ പവർ അതോറിറ്റി വ്യക്തമാക്കി.
കുവൈത്ത് സിറ്റി: കുവൈത്തിൽ 15 വയസിൽ താഴെയുള്ളവരെ കൊണ്ട് ജോലിയെടുപ്പിച്ചാൽ കമ്പനി പൂട്ടിക്കുമെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്. കുവൈത്തിൽ സാധാരണ നിലയ്ക്ക് വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രായ പരിധി ഇരുപത്തൊന്ന് വയസാണന്നും മാൻ പവർ അതോറിറ്റി വ്യക്തമാക്കി.
കുവൈത്തിൽ 15 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നിയമാനുസൃതമായി നിയന്ത്രണങ്ങളോടെ ജോലി നൽകാൻ കഴിയും. എന്നാൽ കടുത്ത ശാരീരികാധ്വാനവും മാനസിക സമ്മർദ്ദവും വേണ്ട തൊഴിൽ ഈ പ്രായ വിഭാഗത്തിലുള്ളവരെക്കൊണ്ട് എടുപ്പിക്കാൻ പാടില്ല. ഇതിന് മുൻകൂട്ടി അനുമതി വാങ്ങുകയും വൈദ്യ പരിശോധന പൂർത്തിയാക്കുകയും വേണം.
ഇതിനെതിരെ നിയമവിരുദ്ധമായി ബാലവേല ചെയ്യിപ്പിച്ചാൽ കമ്പനിക്കെതിരെ നടപടിയെടുക്കും. കുവൈത്തിൽ സാധാരണ നിലക്കുള്ള വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സാണെന്നും 18 വയസ്സല്ലെന്നും മാൻപവർ അതോറിറ്റി തൊഴിൽ നിരീക്ഷക മേധാവി മുഹമ്മദ് അൽ അൻസാരി വ്യക്തമാക്കി.
18 വയസിൽ താഴെയുള്ളവരെ മൈനർ ഗണത്തിലും 21 വയസിൽ താഴെയുള്ളവരെ ഇഖാമ നിയമലംഘകരായുമാണ് കണക്കാക്കുക. ഇത്തരക്കാരെ ജോലിയെടുപ്പിച്ചാൽ രക്ഷിതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും തൊഴിലുടമക്കെതിരെയും നിയമനടപടിയും പിഴയും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.