സൗദിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,021 പേർ സുഖം പ്രാപിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി കൊവിഡ് ബാധിതരായി കഴിഞ്ഞവരിൽ 10 പേർ കൂടി മരിച്ചു.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടുമുയർന്നു. ഇന്ന് 1,379 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11,136 ആയി ഉയർന്നു. ഇതിൽ 1,419 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 1,021 പേർ സുഖം പ്രാപിച്ചെന്ന് സൗദി ആരോഗ്യമന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി കൊവിഡ് ബാധിതരായി കഴിഞ്ഞവരിൽ 10 പേർ കൂടി മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ ആകെ എണ്ണം 5,20,774 ആയി. ഇതിൽ 5,01,449 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,189ഉം ആയി. രാജ്യമാകെ ഇന്ന് 109,194 കൊവിഡ് പരിശോധനകളാണ് നടത്തിയത്.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.3 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 273, മക്ക 242, കിഴക്കൻ പ്രവിശ്യ 224, അസീർ 154, ജീസാൻ 117, അൽഖസീം 104, മദീന 62, നജ്റാൻ 57, ഹായിൽ 49, വടക്കൻ അതിർത്തി മേഖല 40, തബൂക്ക് 32, അൽബാഹ 21, അൽജൗഫ് 4. കൊവിഡിനെതിരായ പ്രതിരോധ കുത്തിവെപ്പ് 25,121,872 ഡോസായി.