സൗദി അറേബ്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു; ഇന്ന് ആറ് മരണം
പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ് പുതുതായി സുഖം പ്രാപിച്ചത്.
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 15,000 കടന്നു. വെള്ളിയാഴ്ച പുതുതായി 1172 പേരിൽ രോഗം സ്ഥിരീകരിച്ചതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 15102 ആയി. നാല് വിദേശികളും രണ്ട് സ്വദേശികളുമടക്കം ആറുപേർ ഇന്ന് മരിച്ചു. മക്കയിൽ നാലുപേരും ജിദ്ദയിൽ രണ്ടുപേരുമാണ് മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 127 ആയി ഉയർന്നു.
പുതിയതായി രോഗം സ്ഥിരീകരിച്ചവിൽ 25 ശതമാനം സൗദി പൗരന്മാരും 75 ശതമാനം വിദേശികളുമാണ്. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 2049 ആയി. 124 പേരാണ് പുതുതായി സുഖം പ്രാപിച്ചത്. 12,926 പേർ രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇവരിൽ 93 പേർ ഗുരുതരാവസ്ഥയിലും. തീവ്രപരിചരണ വിഭാഗത്തിലാണ് ഇവർ. ആരോഗ്യ വകുപ്പിന്റെ 150ലേറെ മെഡിക്കൽ സംഘങ്ങളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ഫീൽഡ് ടെസ്റ്റുമായി രംഗത്തുള്ളത്. നാലുപേർ കൂടി പുതുതായി മരിച്ചതോടെ മക്ക മേഖലയിലെ കോവിഡ് ബാധിച്ചുള്ള മരണസംഖ്യ 53 ആയി.