സൗദിയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി
കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർ സുഖം പ്രാപിക്കുകയും രാജ്യത്ത് പല ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ ആകെ എണ്ണം 927 ആയി കുറഞ്ഞു. പുതിയതായി 221 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 3,174 ആയി മാറിയിരുന്നു. അതിലാണ് 927 പേർക്ക് ഗുരുതരാവസ്ഥയുള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 386 പേർ സുഖം പ്രാപിക്കുകയും രാജ്യത്ത് പല ഭാഗങ്ങളിലായി ഏഴ് പേർ മരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് ഇന്ന് 54,231 ആർ.ടി പി.സി.ആർ പരിശോധനകൾ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,44,225 ആയി. ഇതിൽ 5,32,512 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8,539 ആയി.
രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതിയതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 66, മക്ക 36, കിഴക്കൻ പ്രവിശ്യ 21, ജീസാൻ 20, അൽഖസീം 19, അസീർ 15, മദീന 15, നജ്റാൻ 9, ഹായിൽ 8, തബൂക്ക് 5, വടക്കൻ അതിർത്തി മേഖല 3, അൽജൗഫ് 3, അൽബാഹ 1. രാജ്യത്താകെ 36,474,179 ഡോസ് വാക്സിൻ വിതരണം പൂർത്തിയാക്കി.