കുവൈത്തിൽ നഴ്‌സറികൾ ഞായറാഴ്ച മുതൽ തുറക്കുന്നു. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ ക്രമീകരണങ്ങളോടെയാണ് നഴ്‌സറികൾ തുറക്കുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തിലെ ശിശുക്ഷേമ മേഖലയിൽ സുപ്രധാന തീരുമാനവുമായി സാമൂഹികകാര്യ മന്ത്രാലയം. സാമൂഹിക വികസന ക്ഷേമ വകുപ്പിന്റെ കീഴിലുള്ള നഴ്‌സറികൾ വരും ഞായറാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചു. സാമൂഹിക കാര്യ മന്ത്രി ഡോ. അംതാൽ അൽ-ഹുവൈലയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ നടപടി. വിദ്യാഭ്യാസ പ്രക്രിയയുടെ തുടർച്ച ഉറപ്പാക്കുന്നതിനൊപ്പം കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള മുൻകരുതൽ ക്രമീകരണങ്ങളോടെയാണ് നഴ്‌സറികൾ തുറക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

പദ്ധതിയുടെ ആദ്യഘട്ടത്തിൽ രക്ഷിതാക്കളുടെ താൽപ്പര്യ പ്രകാരം കുട്ടികളെ അയക്കാനുള്ള ഓപ്ഷണൽ സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളുടെ സുരക്ഷ മുൻനിർത്തി സ്കൂൾ സമയം രാവിലെ മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു ദിവസം പരമാവധി നാല് മണിക്കൂർ മാത്രമായിരിക്കും പ്രവർത്തന സമയം. ഈ കാലയളവിൽ വിനോദ പരിപാടികളോ മറ്റ് ആഘോഷങ്ങളോ അനുവദിക്കില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. കുട്ടികൾക്ക് അമിതഭാരം നൽകാതെ, അവരെ സുരക്ഷിതമായി സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന്‍റെ ഭാഗമായി അടിസ്ഥാന പാഠ്യപദ്ധതികൾക്ക് മാത്രമായിരിക്കും നിലവിൽ മുൻഗണന നൽകുന്നത്.