കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്ന് ഇന്‍സ്‍പെക്ഷന്‍ ആന്റ് പ്രൊഫഷണല്‍ സേഫ്റ്റി ഡയറക്ടര്‍ മുസ്‍തഫ അല്‍ ശൈഖ് പറ‍ഞ്ഞു. 

മനാമ: ബഹ്റൈനില്‍ ഇപ്പോള്‍ നിലവിലുള്ള രണ്ട് മാസത്തെ ഉച്ചവിശ്രമ നിയമം പെട്രോളിയം, ഗ്യാസ് മേഖലകളില്‍ ബാധകമല്ലെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഒപ്പം അടിയന്തര സ്വഭാവത്തിലുള്ള അറ്റകുറ്റപ്പണികളെയും ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ബഹ്റൈനില്‍ ജൂലൈ ആദ്യത്തില്‍ ആരംഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും.

കഠിനമായ ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്ന് ഇന്‍സ്‍പെക്ഷന്‍ ആന്റ് പ്രൊഫഷണല്‍ സേഫ്റ്റി ഡയറക്ടര്‍ മുസ്‍തഫ അല്‍ ശൈഖ് പറ‍ഞ്ഞു. രാജ്യത്ത് ഉച്ചവിശ്രമ നിയമം നടപ്പാക്കിയ ശേഷം, സൂര്യാഘാതം കാരണമായുണ്ടാകുന്ന പരിക്കുകളുടെയും മറ്റ് പ്രശ്നങ്ങളുടെയും എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. ഇത് രാജ്യത്തെ മനുഷ്യവിഭവശേഷി സംരക്ഷിക്കുന്നതിന് വഴിതെളിച്ചതായും അദ്ദേഹം പറഞ്ഞു. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ചവിശ്രമ നിയമത്തിന്റെ ലംഘനം കണ്ടെത്തിയാല്‍ തൊഴിലുടമയെയോ അല്ലെങ്കില്‍ തൊഴിലുടമയുടെ പ്രതിനിധിയെയോ വിളിച്ചുവരുത്തി അവരുടെ മൊഴി രേഖപ്പെടുത്തും. ശേഷം തുടര്‍ നടപടികള്‍ക്കായി കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു. 

Read also: ഒപ്പം ജോലി ചെയ്യുന്നയാളിനെ വാട്സ്ആപിലൂടെ അസഭ്യം പറഞ്ഞു; യുഎഇയില്‍ പ്രവാസിക്ക് ശിക്ഷ

ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തി; മന്ത്രിയുടെ നേതൃത്വത്തിലും പരിശോധന

മനാമ: ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ച 16 കമ്പനികളെ കണ്ടെത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ജൂലൈ ഒന്ന് മുതലാണ് ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വന്നത്. അന്നു മുതല്‍ നടത്തിവരുന്ന പരിശോധനകളിലാണ് ഇത്രയും സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയത്. ഉച്ചയ്‍ക്ക് 12 മുതല്‍ വൈകുന്നേരം നാല് മണി വരെയാണ് തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

ജുലൈ മാസത്തില്‍ ആംരഭിച്ച ഉച്ചവിശ്രമ നിയമം ഓഗസ്റ്റ് അവസാനം വരെ നിലനില്‍ക്കും. വേനല്‍ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉഷ്ണ സംബന്ധമായ ശാരീരിക പ്രയാസങ്ങള്‍ ഉണ്ടാവാതിരിക്കാനും അവരുടെ സുരക്ഷ കണക്കിലെടുത്തുമാണ് ഇത്തരമൊരു നിയമം എല്ലാ ഗള്‍ഫ് രാജ്യങ്ങളും നടപ്പാക്കുന്നത്. തൊഴില്‍ മന്ത്രി ജമീല്‍ ഹുമൈദാന്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളിലുള്ള തൊഴില്‍ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധനകള്‍ നടത്തിയിരുന്നു. രാജ്യത്തെ സ്വകാര്യ മേഖലയില്‍ ഉച്ചവിശ്രമ നിബന്ധനകള്‍ പൂര്‍ണമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു പരിശോധനകള്‍.

ജൂലൈ ഒന്ന് മുതല്‍ ആകെ 6,608 പരിശോധനകള്‍ ബഹ്റൈന്‍ തൊഴില്‍ മന്ത്രാലയം നടത്തിക്കഴിഞ്ഞു. ഇവയില്‍ ആകെ 16 സ്ഥാപനങ്ങളാണ് ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയത്. ഇവിടങ്ങളില്‍ 27 തൊഴിലാളികള്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥര്‍ കണ്ടുപിടിച്ചു. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ നടപടികളും സ്വീകരിച്ചിട്ടുണ്ട്. നിയമലംഘകര്‍ക്ക് മൂന്ന് മാസം ജയില്‍ ശിക്ഷ ലഭിക്കാനും നിയമം ലംഘിക്കുന്ന ഓരോ തൊഴിലാളിക്കും 500 മുതല്‍ 1000 ദിനാര്‍ വരെ പിഴ ചുമത്തപ്പെടാനും സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Read also: യുഎഇയില്‍ ലഭിച്ചത് 27 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ മഴ