രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്ക് നാട്ടിലേക്ക് മടങ്ങാം; നടപടികള്‍ നാളെ മുതല്‍ ആരംഭിക്കും
ഞായറാഴ്ച മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്.
മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള നടപടികൾ ഞായറാഴ്ച മുതൽ ആരംഭിക്കും. പിഴ കൂടാതെ രാജ്യം വിടാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നു മസ്‍കത്ത് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ തീരുമാനം പ്രവാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാണെന്ന് സാമൂഹിക പ്രവർത്തകർ അഭിപ്രായപ്പെട്ടു.
ഞായറാഴ്‍ച മുതല്‍ ഡിസംബര്‍ 31 വരെയാണ് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കായി മന്ത്രാലയം ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. നടപടികൾ വേഗത്തിലാക്കാൻ തൊഴിൽ മന്ത്രാലയം പ്രത്യേക സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. തൊഴിൽ രേഖകളുടെ കാലാവധി കഴിഞ്ഞ് ഒമാനിൽ കുടുങ്ങിയ പ്രവാസികളുടെ പിഴ ഒഴിവാക്കി നല്‍കുമെന്നാണ് മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നത്.
രാജ്യം വിടാനാഗ്രഹിക്കുന്ന പ്രവാസികൾ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ, സനദ് ഓഫീസുകൾ വഴിയോ അല്ലെങ്കിൽ ബന്ധപ്പെട്ട എംബസി മുഖേനയോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ രജിസ്റ്റർ ചെയ്‍ത് ഏഴ് ദിവസത്തിനു ശേഷം മസ്‍കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലുള്ള തൊഴിൽ മന്ത്രാലയത്തിന്റെ ഓഫീസിലെത്തി മടങ്ങാനുള്ള അനുമതി ഉറപ്പാക്കണം.