ഇരു രാജ്യങ്ങളുടെയും കര, നാവിക സേനകള്‍ക്കിടയിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയാണ് പുതിയ ധാരണാപത്രത്തിലുള്ളതെന്ന് ഒമാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. 

മസ്‍കത്ത്: ഇന്ത്യയും ഒമാനും സൈനിക സഹകരണം തുടരുന്നതിനുള്ള പുതിയ ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും കര, നാവിക സേനകള്‍ക്കിടയിലുള്ള സഹകരണത്തിന്റെ തുടര്‍ച്ചയാണ് പുതിയ ധാരണാപത്രത്തിലുള്ളതെന്ന് ഒമാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സമുദ്രഗതാഗത സുരക്ഷ അടക്കമുള്ള മേഖലകള്‍ സഹകരണത്തിന്റെ പരിധിയിലുണ്ട്.

അല്‍ മിര്‍തഫയിലെ ഒമാന്‍ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തുവെച്ചായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. സൈനിക സഹകരണം സബന്ധിച്ച കരാറില്‍ ഒമാന്‍ പ്രതിരോധ മന്ത്രാലയത്തിലെ സെക്രട്ടരി ജനറല്‍ ഡോ. മുഹമ്മദ് നാസര്‍ അല്‍ സാബിയും, നാവിക സേനാ സഹകരണം സംബന്ധിച്ച കരാറില്‍ ഒമാന്‍ റോയല്‍ നേവി കമാണ്ടര്‍ റിയര്‍ അഡ്‍മിറല്‍ സൈഫ് നാസര്‍ അല്‍ റഹ്‍ബി എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഒമാനിലെ ഇന്ത്യന്‍ അംബസഡര്‍ മുനു മഹാവീര്‍ ഇരു കരാറുകളിലും ഒപ്പുവെച്ചു.