കേരളത്തില്‍ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ. കോഴിയിറച്ചിക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കുമാണ് നിരോധനം ഏര്‍പ്പെടുത്തിയത്. വെറ്ററിനറി അധികൃതരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണിത്.
മസ്കറ്റ്: കേരളത്തില്‍ നിന്നുള്ള കോഴിയും അനുബന്ധ ഉല്‍പ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ഒമാൻ. വെറ്ററിനറി അധികൃതരിൽ നിന്ന് ലഭിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ നിന്നുള്ള കോഴിയിറച്ചി നിരോധിച്ചത്.
റോയൽ ഡിക്രി നമ്പർ 45/2004 പ്രകാരം പുറപ്പെടുവിച്ച വെറ്ററിനറി ക്വാറന്‍റൈൻ നിയമവും അതിന്‍റെ എക്സിക്യൂട്ടീവ് റെഗുലേഷനുകളും അടിസ്ഥാനമാക്കിയുള്ള നടപടിയാണിതെന്നും കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം വ്യക്തമാക്കി. നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നിലെ കാരണങ്ങൾ നീങ്ങുന്നത് വരെ വിലക്ക് തുടരും. പൊതുജനാരോഗ്യവും മൃഗാരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. നേരത്തെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിയിറച്ചി, അനുബന്ധ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഒമാൻ നിരോധിച്ചിരുന്നെങ്കിലും പിന്നീട് വിലക്ക് പിൻവലിച്ചിരുന്നു. ലോക മൃഗാരോഗ്യ സംഘടന പുറപ്പെടുവിച്ച ടെറസ്ട്രിയൽ അനിമൽ ഹെൽത്ത് കോഡ് പ്രകാരം ഹീറ്റ് ട്രീറ്റ്‌മെന്റ് നടത്തിയതോ മറ്റു രീതിയിൽ പ്രോസസ് ചെയ്തതോ ആയ ഉൽപന്നങ്ങൾക്ക് ഈ നിരോധനം ബാധകമാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.


