മാൻ ലോയേഴ്‍സ് അസോസിയേഷൻ നടത്തി വരുന്ന 'ഫാക്  കുർബാഹ്‌' എന്ന സംരംഭത്തിലൂടെയാണ് സ്വദേശികൾക്കൊപ്പം വിദേശികൾക്കും ജയില്‍ മോചനം സാധ്യമായത്.

മസ്‍കത്ത്: സാമ്പത്തിക ബാധ്യതകൾ തീർക്കാന്‍ കഴിയാതെ ഒമാനിലെ ജയിലിൽ കഴിഞ്ഞിരുന്ന എഴുനൂറിലധികം തടവുകാര്‍ക്ക് ഈ വര്‍ഷം ഇതിനോടകം മോചനം സാധ്യമായി. ഒമാൻ ലോയേഴ്‍സ് അസോസിയേഷൻ നടത്തി വരുന്ന 'ഫാക് കുർബാഹ്‌' എന്ന സംരംഭത്തിലൂടെയാണ് സ്വദേശികൾക്കൊപ്പം വിദേശികൾക്കും ജയില്‍ മോചനം സാധ്യമായത്.

എട്ടാം വര്‍ഷത്തിലേക്ക് കടന്ന പദ്ധതിയിലൂടെ ഈ വര്‍ഷം 749 പേർക്ക് ശിക്ഷായിളവ് ലഭിച്ചു. മസ്‍കത്ത് ഗവര്‍ണറേറ്റില്‍ 226 പേർക്കും ബാത്തിന ഗവര്‍ണറേറ്റിൽ 151 പേർക്കുമാണ് മോചനം ലഭിച്ചത്. ഇതിന് പുറമെ മറ്റ് ഗവര്‍ണറേറ്റുകളില്‍ നിന്ന് ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിച്ചവരുടെ എണ്ണം തെക്കൻ ബാത്തിന - 85, ബറേമി - 70, തെക്കൻ ശർഖിയ - 56, വടക്കൻ ശർഖിയ - 48, ദാഖിലിയ - 39, ദോഫാർ - 23, ദാഹിറ - 4 , അൽ വുസ്‍ത - 9 , മുസന്ദം - 8.

ചെറിയ കുറ്റങ്ങള്‍ക്ക് പിഴ അടക്കാൻ പണമില്ലാതെ ജയില്‍ വാസം അനുഭവിക്കുന്നവര്‍ക്കാണ് ഒമാന്‍ ലോയേഴ്‌സ് അസോസിയേഷന്‍ ഈ സംരംഭത്തിലൂടെ മോചനം സാധ്യമാക്കുന്നത്. 2012ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സാമ്പത്തിക ബാധ്യതകളിൽ അകപ്പെട്ട 3934 പേരോളം ഇതിനോടകം ജയിൽ മോചിതരായിക്കഴിഞ്ഞു.

ആദ്യ വര്‍ഷം 44 പേർക്ക് മോചനം സാധ്യമാക്കി. തുടർന്ന് 2014 ഇത് 304 പേർക്കും 2015ല്‍ 432 പേർക്കും 2017ൽ 425 പേർക്കും 2018ൽ 510 പേര്‍ക്കും 201ൽ 673 പേര്‍ക്കും 2020ല്‍ 797 പേർക്കും'ഫാക് കുർബാഹ്‌' പദ്ധതിയിലൂടെ ജയിൽ മോചനം ലഭിച്ചു. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും പദ്ധതിക്ക് വലിയതോതില്‍ സാമ്പത്തിക സഹായം നൽകി വരുന്നുണ്ട്.