യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവില്‍ നിന്ന് 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒമാന്റെ ഇടപെടല്‍. ഞായറാഴ്‍ച മോചിതരാക്കപ്പെട്ടവരില്‍ ഏഴ് പേരും ഇന്ത്യക്കാരാണ്. ബ്രിട്ടന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവര്‍.

മസ്‍കത്ത്: യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ തടവില്‍ നിന്ന് 14 പേരെ മോചിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് ഒമാന്റെ ഇടപെടല്‍. ഞായറാഴ്‍ച മോചിതരാക്കപ്പെട്ടവരില്‍ ഏഴ് പേരും ഇന്ത്യക്കാരാണ്. ബ്രിട്ടന്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, മ്യാന്മാര്‍, എത്യോപ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് മോചിതരാക്കപ്പെട്ട മറ്റുള്ളവര്‍.

മൂന്ന് മലയാളികളടക്കം ഏഴ് ഇന്ത്യക്കാരാണ് യെമനില്‍ ഹൂതി വിമതരുടെ തടവിലുണ്ടായിരുന്നത്. ഇവരെ മോചിപ്പിക്കാനായി ഒമാന്‍ നടത്തിയ മധ്യസ്ഥ ശ്രമങ്ങള്‍ വിജയം കണ്ടുവെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാറിന്റെയും ബ്രിട്ടണ്‍, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളിലെ ഭരണകൂടങ്ങളുടെയും ആവശ്യം പരിഗണിച്ചാണ് പ്രശ്‍നത്തില്‍ ഇടപെട്ടതെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്‍താവനയില്‍ പറയുന്നു

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരം, യെമന്‍ തലസ്ഥാനമായ സന്‍ആയിലെ അധികൃതരുമായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തി. സന്‍ആയില്‍ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതോടെ സൗദി അറേബ്യയുമായി ബന്ധപ്പെട്ട ശേഷം ആവശ്യമായ രേഖകള്‍ ശരിയാക്കി 14 പേരെയും മോചിപ്പിക്കുകയായിരുന്നു. മോചിതരാക്കപ്പെട്ടവരെ ഒമാന്‍ റോയല്‍ എയര്‍ ഫോഴ്‍സിന്റെ വിമാനത്തില്‍ സന്‍ആയില്‍ നിന്ന് മസ്‍കത്തിലെത്തിച്ചതായും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇവിടെ നിന്ന് ഇവര്‍ അതത് രാജ്യങ്ങളിലേക്ക് തിരിക്കും.

യെമനിൽ ഹൂതി വിമതരുടെ തടവിലായിരുന്ന മൂന്ന് മലയാളികള്‍ മോചിതനായി; 2 ദിവസത്തിനകം നാട്ടിലെത്തുമെന്ന് വിവരം
കോഴിക്കോട്: യെമനിൽ ഹൂതി വിമതരുടെ (Houthi Rebels) തടവിലായിരുന്ന കോഴിക്കോട് മേപ്പയൂ‍ർ സ്വദേശി ദിപാഷ് അടക്കം മൂന്ന് മലയാളികള്‍ മോചിതരായെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. രണ്ട് ദിവസത്തിന് ശേഷം ദിപാഷ് നാട്ടിലെത്തുമെന്നാണ് വീട്ടുകാർക്ക് ലഭിച്ച സന്ദേശം. 

അബുദാബിയിലെ കപ്പലിൽ ജീവനക്കാരനായിരുന്ന മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷിനെ ജനുവരിയിലാണ് ഹൂതി വിമതർ തട്ടിക്കൊണ്ടുപോയത്. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് ദിപാഷ് ജോലി നോക്കിയിരുന്ന കപ്പൽ ഹൂതി വിമതർ പിടിച്ചെടുത്ത് 11 ജീവനക്കാരെ തടവിലാക്കിയത്. കപ്പല്‍ ജീവനക്കാരിൽ മൂന്ന് മലയാളികളുൾപ്പെടെ 7 ഇന്ത്യക്കാരുണ്ട്. ദിപാഷിന്‍റെ മോചനത്തിനായി ഇന്ത്യൻ എംബസി ഇടപെടുന്നില്ലെന്നും ദിപാഷിന്‍റെ മാതാപിതാക്കളുടെ പരാതി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

കിടപ്പാടമുൾപ്പെടെ പണയപ്പെടുത്തി രണ്ട് വർഷം മുമ്പ് ഉപജീവനമാർഗ്ഗം തേടിപ്പോയതാണ് മേപ്പയൂർ മൂട്ടപ്പറമ്പിലെ ദിപാഷ്. ഈ വിഷുക്കാലത്ത് മകൻ നാട്ടിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന അച്ഛനുമമ്മയേയും നാല് മാസം മുമ്പ് തേടിയെത്തിയത് ദിപാഷ് ജോലി നോക്കിയിരുന്ന അബുബാബിയിലെ കപ്പൽ ഹൂതി വിമതർ തട്ടിയെടുത്തു എന്ന വാർത്തയായിരുന്നു. 

കപ്പലുണ്ടായിരുന്ന മുഴുവൻ പേരെയും മോചിപ്പിച്ചു എന്നാണ് ദിപാഷിൻ്റെ അച്ഛന് ഇപ്പോള്‍ ലഭിച്ച സന്ദേശം. റംസാൻ മാസം തീരുന്നമുറയ്ക്ക് യുദ്ധം ശക്തിപ്പെടാനുളള സാഹചര്യം കണക്കിലെടുത്ത് ദിപാഷ് ജോലി ചെയ്യുന്ന ഖാലിദ് ഫറാജ് ഷിപ്പിംഗ് കമ്പനി മുൻകൈയെടുത്താണ് മുഴുവൻ പേരുടെയും മോചനത്തിന് വഴിതുറന്നതെന്ന് ദിപാഷിന്‍റെ അച്ഛൻ കേളപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.