ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് സോഹാറിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ബലിപെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. ദേശീയ ഐക്യത്തിനും പലസ്തീൻ ജനതയ്ക്കും വേണ്ടി പ്രാർത്ഥനകൾ നടത്തിയ ഖുത്ബക്ക് ശേഷം, സുൽത്താൻ ജനങ്ങളുടെ ആശംസകൾ സ്വീകരിക്കുകയും ആശംസകൾ കൈമാറുകയും ചെയ്തു.
സോഹാർ: ബലിപെരുന്നാൾ ആഘോഷിച്ച് ഒമാൻ. വടക്കൻ അൽ ബത്തിന ഗവർണറേറ്റിലെ സോഹാർ വിലായത്തിലെ സുൽത്താൻ ഖാബൂസ് മസ്ജിദിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബലിപെരുന്നാൾ നമസ്‌കാരം നിർവഹിച്ചു. രാജകുടുംബാംഗങ്ങൾ, അൽ ബുസൈദ് കുടുംബാംഗങ്ങൾ, മന്ത്രിമാർ, ഉന്നത സൈനിക-സുരക്ഷാ മേധാവികൾ, സർക്കാർ ഉന്നത ഉദ്യോഗസ്ഥർ, പ്രമുഖ ശൈഖുമാർ, പൗരന്മാർ എന്നിവരും സുൽത്താനോടൊപ്പമുണ്ടായിരുന്നു. ഔഖാഫ് -മതകാര്യ മന്ത്രി ഡോ. മുഹമ്മദ് ബിൻ സഈദ് അൽ മഅ്മരി നമസ്‌കാരത്തിന് നേതൃത്വം നൽകി ഈദ് ഖുത്ബ അവതരിപ്പിച്ചു.

മതവിശ്വാസവും രാജ്യസ്നേഹവും ഒരുമിച്ച് ഉയർത്തിപ്പിടിച്ച ഖുത്ബയിൽ ഹജ്ജിന്റെ ആത്മീയ പ്രാധാന്യവും മനുഷ്യന്റെ ഉത്തരവാദിത്തബോധവും ദേശീയ ഐക്യവും ഊന്നിപ്പറഞ്ഞു. വിശ്വാസവും സൽപ്രവൃത്തിയും ചേർന്ന ജീവിതമാണ് മനുഷ്യനെ ഉന്നതത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വൈവിധ്യത്തെ ശക്തിയാക്കി മാറ്റുകയും സമൂഹത്തിലെ ഐക്യവും സഹകരണവും വർധിപ്പിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയും ഖുത്ബയിൽ ചൂണ്ടിക്കാട്ടി. ജ്ഞാനപൂർണമായ നേതൃത്വവും ഉത്തരവാദിത്തബോധമുള്ള ജനതയും ശക്തമായ സ്ഥാപനങ്ങളും ഒമാനെ സ്ഥിരതയുടെയും പുരോഗതിയുടെയും പാതയിൽ മുന്നോട്ട് നയിക്കുകയാണെന്നും പ്രസംഗത്തിൽ പരാമർശിച്ചു.
പലസ്തീൻ ജനതയ്ക്കായി പ്രത്യേക പ്രാർത്ഥനകളും ഖുത്ബയിൽ ഉൾപ്പെട്ടു. ഒമാനിൽ സമാധാനവും സുരക്ഷയും തുടർന്നുനിലനിൽക്കട്ടെയെന്നും സുൽത്താൻ ഹൈതം ബിൻ താരിഖിന് ദീർഘായുസും ആരോഗ്യവും ലഭിക്കട്ടെയെന്നും പ്രാർത്ഥിച്ചു. നമസ്‌കാരത്തിന് ശേഷം സുൽത്താൻ ജനങ്ങളുടെ ബലിപെരുന്നാൾ ആശംസകൾ സ്വീകരിച്ചു. ആശംസകൾ നേർന്നവരോട് സുൽത്താനും ഹൃദയം നിറഞ്ഞ ആശംസകൾ കൈമാറി. സുൽത്താൻ മസ്ജിദിൽ നിന്ന് പുറത്ത് വരുമ്പോൾ രാജകീയ ബഹുമതിയുടെ ഭാഗമായി 21 തവണ പീരങ്കി സല്യൂട്ടും നൽകിയിരുന്നു.


