Asianet News MalayalamAsianet News Malayalam

ജമാല്‍ ഖഷോഗി കൊലപാതകം; അമേരിക്കന്‍ കോണ്‍ഗ്രസ് റിപ്പോര്‍ട്ട് തള്ളിയ സൗദിക്ക് പിന്തുണയുമായി ഒമാന്‍

ജമാല്‍ ഖഷോഗി കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടില്‍ സൗദിയുടെ നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

Oman supports Saudi in rejecting US report on Jamal Khashoggi murder
Author
Muscat, First Published Feb 28, 2021, 2:20 PM IST

മസ്‌കറ്റ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച സൗദി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ഒമാന്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ട് നിഷേധിച്ച് സൗദി വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ചയാണ് പിന്തുണച്ചത്.

ജമാല്‍ ഖഷോഗി കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടില്‍ സൗദിയുടെ നിലപാടിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഒമാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഈ കേസില്‍ നിഷ്പക്ഷമായി നടപടികളെടുത്ത സൗദി അറേബ്യയിലെ നീതിന്യായ വ്യവസ്ഥയെ ഒമാന്‍ അഭിനന്ദിച്ചു. ഒമാന് പുറമെ യുഎഇയും കുവൈത്തും സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ചിരുന്നു. സൗദി അറേബ്യയുടെ  നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും സൗദിയിലെ നീതിന്യായ വ്യവസ്ഥയ്ക്കും, നിയമങ്ങള്‍ സുതാര്യമായും നിഷ്പക്ഷമായും നടപ്പിലാക്കുന്നതില്‍ രാജ്യത്തിന്റെ പ്രതിബദ്ധതയ്ക്കും പിന്തുണ നല്‍കുന്നതായും യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം വ്യക്തമാക്കി.

ജമാല്‍ ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെത്തിയ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സൗദി അറേബ്യ പൂര്‍ണമായും നിഷേധിച്ചിരുന്നു. രാജ്യനേതൃത്വത്തെ കുറിച്ച് റിപ്പോര്‍ട്ടിലെ നിഷേധാത്മകവും തെറ്റായതുമായ നിഗമനങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സൗദി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സൗദി ഭരണകൂടം ഈ റിപ്പോര്‍ട്ട് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ നിയമങ്ങളും മൂല്യങ്ങളും ലംഘിച്ച ഗുരുതരമായ കുറ്റകൃത്യമാണിതെന്ന് സൗദി അധികാരികള്‍ മുമ്പ് പ്രസ്താവന നടത്തിയ കാര്യം മന്ത്രാലയം ഓര്‍മ്മപ്പെടുത്തി. കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും കോടതി അന്തിമ വിധി പുറപ്പെടുവിക്കുകയും ചെയ്തെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ നല്‍കിയത് ജമാല്‍ ഖഷോഗിയുടെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ടെന്നും പ്രസ്താവനയില്‍ വിശദമാക്കി.  

 

Follow Us:
Download App:
  • android
  • ios