രണ്ട് ദിനാറിന്‍റെ പേരിൽ കടയുടമയെ വാഹനത്തിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസിൽ സ്വദേശിക്ക് 15 വർഷം കഠിന തടവ്. കുവൈത്ത് അപ്പീൽ കോടതിയാണ് ശിക്ഷ ശരിവെച്ചത്. സാധനങ്ങളുടെ വില ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്.

കുവൈത്ത് സിറ്റി: വെറും രണ്ട് ദിനാറിന്‍റെ സാധനങ്ങളുടെ വില ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ കടയുടമയെ വാഹനത്തിൽ വലിച്ചിഴച്ച കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സ്വദേശിക്ക് വിധിച്ച 15 വർഷം കഠിന തടവും ഉടൻ നടപ്പാക്കാനുള്ള ശിക്ഷയും ശരിവെച്ച് കുവൈത്ത് അപ്പീൽ കോടതി. കുവൈത്തിലെ അൽ മുത്‍ല പ്രദേശത്തെ ഒരു ഗ്രോസറി കടയുടമയാണ് മരിച്ചത്.

വാഹനത്തിന്റെ ഡോർ അടച്ച് കടയുടമയുടെ കൈ കുടുക്കിയ ശേഷം ഏകദേശം 30 മീറ്റർ ദൂരം വാഹനം ഓടിച്ച് ഇയാളെ വലിച്ചിഴച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റ് കടയുടമ മരിച്ചതെന്ന് കോടതി കണ്ടെത്തി.ആദ്യം മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകം എന്ന കുറ്റം ചുമത്തിയിരുന്നെങ്കിലും, പിന്നീട് കേസ് മരണത്തിൽ കലാശിച്ച മർദനം എന്ന കുറ്റമായി കോടതി മാറ്റി. കൂടുതൽ കർശനമായ ശിക്ഷ ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ നൽകിയ അപ്പീലും കോടതി തള്ളി. സംഭവം നേരിൽ കണ്ട സുഹൃത്തിന്റെ മൊഴിപ്രകാരം, കടയിൽ നിന്ന് വാങ്ങിയ സാധനങ്ങളുടെ വില ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതി ആദ്യം കടയുടമയെ മൂന്ന് തവണ മർദിക്കുകയും തുടർന്ന് കൈ വാഹനത്തിന്റെ ജാലകത്തിൽ കുടുക്കി വാഹനം ഓടിച്ച് വലിച്ചിഴക്കുകയുമായിരുന്നു. പിന്നീട് ജാലകം തുറന്ന് വിട്ടെങ്കിലും ഗുരുതരമായി പരിക്കേറ്റ കടയുടമ സംഭവസ്ഥലത്ത് തന്നെ മരണത്തിന് കീഴടങ്ങി.