ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു സ്വദേശി കൂടി മരിച്ചു; 115 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
മാനില്‍ കൊവിഡ് ബാധിച്ച് ഒരു ഒമാൻ സ്വദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ പത്തായി.
മസ്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് ഒരു ഒമാൻ സ്വദേശി കൂടി മരിച്ചു. ഇതോടെ രാജ്യത്ത് മരണ സംഖ്യ പത്തായി. ലേബർ ക്യാമ്പുകളിൽ സാമൂഹ്യ വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിൽ ഒമാൻ ആരോഗ്യ മന്ത്രാലയം.
74 വയസുള്ള ഒരു ഒമാൻ സ്വദേശിയാമ് കൊവിഡ് 19 ബാധമൂലം മരിച്ചത്. ഒമാൻ ആരോഗ്യമന്ത്രാലയം ഇന്നലെ രാത്രിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെ മൂന്നു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ഏഴ് വിദേശികളുമാണ് കൊവിഡ് മൂലം ഒമാനിൽ മരിച്ചത്.
ഒമാനിൽ ഇന്ന് 115 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 67 പേർ വിദേശികളും 48 പേർ ഒമാൻ സ്വദേശികളുമാണ്. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം ഇതോടെ 1905-ലെത്തി. ഇതിൽ 1395 പേരും മസ്കറ്റ് ഗവര്‍ണറേറ്റിൽ നിന്നുമുള്ളവരാണ്. 329 പേർ സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.
അതേസമയം വിദേശ തൊഴിലാളികൾ താമസിച്ചുവരുന്ന ലേബർ ക്യാമ്പുകളിൽ സാമൂഹ്യ വ്യാപനം ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം. ഇതിനായി ലേബർ ക്യാമ്പുകൾ ധാരാളമുള്ള ഗാല , ബൗഷർ പ്രദേശങ്ങളിൽ കൊവിഡ് 19 പരിശോധന കൂടുതൽ വ്യാപകമാക്കിയിട്ടുണ്ട്.
വിമാന സർവീസുകൾ പുനരാരംഭിക്കുവാനുള്ള സാധ്യതകൾ പഠിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, ഉടൻ ആരംഭിക്കുവാനുള്ള ശുപാർശകളൊന്നും ഇതുവരെയും സുപ്രിംകമ്മറ്റിക്ക് ലഭിച്ചിട്ടില്ല. മാർച്ച് 29 മുതലായിരുന്നു ഒമാനിൽ എല്ലാ വിമാന സര്‍വീസുകളും നിർത്തിവെച്ചത്.