14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും രണ്ടു പേര്‍ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു.

തിരുവനന്തപുരം: 'ഓപ്പറേഷൻ അജയ് ' യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഒക്ടോ 23 ന് ഡൽഹിയിൽ എത്തിയ വിമാനത്തിലെ ഇന്ത്യന്‍ പൗരന്‍മാരില്‍ കേരളത്തില്‍ നിന്നുളള 26 പേര്‍ കൂടി തിരിച്ചെത്തി. ഇവരില്‍ 16 പേര്‍ നോര്‍ക്ക റൂട്ട്സ് മുഖേന ഇന്ന് (ഒക്ടോ 23) നാട്ടില്‍ തിരിച്ചെത്തി. 

Add Asianetnews as a Preferred SourcegooglePreferred

14 പേര്‍ രാവിലെ 07. 40 നുളള ഇന്‍ഡിഗോ വിമാനത്തില്‍ കൊച്ചിയിലും രണ്ടു പേര്‍ രാവിലെ തിരുവനന്തപുരത്തുമാണ് എത്തിയത്. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്സ് ലഭ്യമാക്കിയിരുന്നു. കൊച്ചിയിലെത്തിയ ഇവരെ നോര്‍ക്ക റൂട്ട്സ് പ്രതിനിധികളായ സീമ.എസ്, ജാന്‍സി ഒബേദു എന്നിവരുടെയും തിരുവനന്തപുരത്തെത്തിയ രണ്ടു പേരെ സുനില്‍കുമാര്‍. സി.ആര്‍ ന്റെയും നേതൃത്വത്തില്‍ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ഡല്‍ഹിയിലെത്തിയ 26 കേരളീയരില്‍ മറ്റുളളവര്‍ സ്വന്തം നിലയ്ക്കാണ് വീടുകളിലേയ്ക്ക് പോകുന്നത്.

പുലര്‍ച്ചയോടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയെലെത്തിയവരെ കേരളാ ഹൗസിലേയും നോര്‍ക്ക എന്‍.ആര്‍.കെ ഡവലപ്മെന്റ് സെല്ലിലേയും പ്രതിനിധികളുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. 
കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ 'ഓപ്പറേഷൻ അജയ് 'യുടെ ഭാഗമായി ഇതുവരെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 123 കേരളീയരാണ് ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. 

Read More -  ശമ്പളമില്ലാതെ ജോലി, കുടുസു മുറിയില്‍ ദുരിത ജീവിതം; ഏജന്‍റ് കയ്യൊഴിഞ്ഞു, ഒടുവില്‍ മലയാളി നാടണഞ്ഞു

 അതേസമയം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓപ്പറേഷൻ അജയുടെ ഭാഗമായി ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഇസ്രയേലിലേക്ക് കേന്ദ്രസർക്കാർ പ്രത്യേക വിമാനം അയച്ചത്. മടങ്ങാൻ താല്പര്യമറിയിക്കുന്നവരുടെ എണ്ണം നോക്കിയാണ് വിമാനം ചാട്ടർ ചെയ്യുന്നത്. രാത്രി ദില്ലിയിലെത്തിയ വിമാനത്തിലെ 26 മലയാളികളിൽ 24 പേർ കെയർഗീവർമാരും രണ്ടു പേർ വിദ്യാർത്ഥികളുമാണ്. ഇതിൽ പതിനാറുപേർക്ക് മടങ്ങാനുള്ള സൗകര്യം കേരളഹൗസ് അധികൃതർ ഒരുക്കി. മറ്റ് പത്ത് പേർ സ്വന്തം നിലയ്ക്ക് യാത്ര ചെയ്യാമെന്ന് അറിയിക്കുകയായിരുന്നു. ഓപ്പറേഷൻ അജയുടെ ഭാഗമായി തിരിച്ചെത്തിയവരുടെ എണ്ണം ഇതോടെ 1200 കടന്നു. 

ഇസ്രയേൽ ഹിസ്ബുള്ള യുദ്ധത്തിനും സാധ്യത ഏറുന്ന സാഹചര്യത്തിൽ കൂടുതൽ പേർ മടങ്ങാൻ താല്പര്യം അറിയിച്ചേക്കും. ഗാസയിലേക്ക് ഇന്ത്യ ഇന്നലെ അയച്ച സഹായം ഈജ്പിത് റഡ്ക്രസൻറിനു കൈമാറി. ട്രക്കിൽ ഇത് ഗാസയിലേക്ക് ആയക്കാൻ നടപടി തുടങ്ങയതായി വിദേശകാര്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ത്യ നേരത്തെ സഹായം നല്കേണ്ടതായിരുന്നു എന്നാണ് മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരി പ്രതികരിച്ചത്. 

മരുന്നുകളും മറ്റു സാമഗ്രികളും നേരത്തെ തയ്യാറാക്കി വച്ചിരുന്നെന്നും ഈജ്പിതിലെ ക്രോസിംഗ് തുറന്നെന്ന സന്ദേശം കിട്ടിയ ഉടൻ ഇതയച്ചുവെന്നും സർക്കാർ വൃത്തങ്ങൾ വിശദീകരിച്ചു. ഒരു വിമാനത്തിൽ അയക്കാനുള്ള സാമഗ്രികൾ കൂടി തയ്യാറാണ്. ഇന്ത്യയുടെ സഹായത്തേക്കാൾ ട്രക്കുകൾ ഗാസയിലേക്ക് കയറ്റി വിടുന്നതിനുള്ള രാഷ്ട്രീയ ഇടപെടലാണ് അനിവാര്യമെന്ന് പലസ്തീൻ അംബാസഡർ അദ്നൻ അബു അൽഹൈജ പറയുന്നു. 500 ട്രക്കുകൾ വരെ നേരത്തെ പോയിരുന്ന സ്ഥാനത്താണ് സംഘർഷം തുടങ്ങിയ ശേഷം ഇന്നലെ ആകെ 20 ട്രക്കുകൾ അനുവദിച്ചതെന്നും പലസ്തീൻ ചൂണ്ടിക്കാട്ടുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം