സൗദി അറേബ്യയിൽ നിന്ന് പ്രവാസികൾ പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന.
റിയാദ്: സൗദിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾ രാജ്യത്തിന് പുറത്തേക്ക് പണമയക്കുന്നത് വർധിച്ചു. ഒക്ടോബർ മാസത്തിൽ മാത്രം അയച്ചത് 1370 കോടി റിയാൽ. 2024 ഓക്ടോബറിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ വർധന രണ്ട് ശതമാനം.
അതേസമയം ഈ വർഷം ഒക്ടോബറിൽ സൗദി പൗരന്മാർ വിദേശത്തേക്ക് പണമയച്ചത് 66 ലക്ഷം റിയാലാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനമാണ് വർധന. സൗദി സെൻട്രൽ ബാങ്ക് (സാമ) നൽകിയ കണക്കുകൾ പ്രകാരം, ഒക്ടോബറിലെ പ്രവാസികളുടെ പണമിടപാടുകൾ സെപ്റ്റംബറിനെ അപേക്ഷിച്ച് 31.4 കോടി റിയാലാണ് വർധിച്ചത്.
അതേസമയം സൗദിയിലെ സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലുകളില്‍ സ്വദേശിവത്കരണം വ്യാപിപ്പിക്കുകയാണ്. ജിമ്മുകളിലും സ്പോട്സ് കേന്ദ്രങ്ങളിലും 15 ശതമാനം ജോലികൾ സൗദി പൗരന്മാർക്ക് മാത്രമായി സംവരണം ചെയ്യുന്നതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള സൗദി പൗരന്മാർക്ക് കൂടുതൽ പ്രചോദനാത്മകവും ഉൽപ്പാദനപരവുമായ തൊഴിലവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമാണിത്. നാലോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് സ്വദേശിവൽക്കരണം തീരുമാനം ബാധകമാകുക. പുരുഷ, വനിതാ ജിമ്മുകളിലെയും സപോർട്സ് കേന്ദ്രങ്ങളിലെയും 12 തൊഴിലുകൾക്ക് ഇത് ബാധകമാകും. സ്‌പോർട്‌സ് കോച്ച്, പ്രഫഷനൽ ഫുട്‌ബാൾ കോച്ച്, സ്‌പോർട്‌സ് സൂപ്പർവൈസർ, പേഴ്‌സണൽ ട്രെയിനർ, പ്രഫഷനൽ അത്‌ലറ്റിക്‌സ് കോച്ച് എന്നിവ ഇതിൽ ഉൾപ്പെടുന്നു.


