എണ്ണ വിതരണത്തില്‍ കുറവ് ഉണ്ടാകുമെന്നായിരുന്നു 2025 നവംബറില്‍ ഒപെക് പ്രവചിച്ചിരുന്നത്. എന്നാല്‍, പുതിയ കണക്കുകള്‍ പ്രകാരം ഈ പ്രവചനം ഒപെക് മാറ്റിപ്പറഞ്ഞു. 2026-ലെ എണ്ണയുടെ ഡിമാന്റിനെ കുറിച്ചുള്ള പ്രവചനവും 1 ലക്ഷം ബാരലായി വെട്ടിക്കുറച്ചു.

ക്രൂഡ് ഓയില്‍ വില്‍പന വിലയില്‍ വന്‍ ഇളവ് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ക്രൂഡ് ഓയിലിന്റെ വില അഞ്ച് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വെട്ടിക്കുറച്ചത്.റോയിട്ടേഴ്സ് പുറത്തുവിട്ട വിലനിര്‍ണ്ണയ രേഖകള്‍ പ്രകാരം, 2026 ജനുവരി മാസത്തെ വിതരണത്തിനുള്ള വിലയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സൗദി അറേബ്യന്‍ ക്രൂഡ് ഓയിലിന്റെ വില്‍പന വില രണ്ടാമത്തെ മാസമാണ് കുറയ്ക്കുന്നത്. അറബ് ലൈറ്റ് ക്രൂഡ് ഓയിലിന്റെ ഏഷ്യയിലേക്കുള്ള വില, ഒമാന്‍/ദുബായ് ശരാശരിയേക്കാള്‍ ബാരലിന് 0.60 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ത്തി. 2021 ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. അതായത്, എണ്ണ വിപണിയിലെ ട്രെന്‍ഡ് താഴേക്കാണ് എന്ന സൂചനയാണ് ഈ വിലയിടിവ് നല്‍കുന്നത്. ഡിസംബറില്‍ ദുബായ് ഓയിലിന്റെ പ്രീമിയം ശരാശരി 90 സെന്റില്‍ നിന്ന് 70 സെന്റിലേക്ക് താഴ്ന്നിരുന്നു. ഇതിന്റെ പ്രതിഫലനമാണ് സൗദി വിലക്കുറവിലും കാണുന്നത്.

വിപണിയില്‍ എണ്ണ പ്രളയം

വില കുറയ്ക്കാന്‍ സൗദി നിര്‍ബന്ധിതരായതിന് പിന്നിലെ പ്രധാന കാരണം ആഗോള എണ്ണ വിപണിയിലെ വന്‍ അമിത ഉത്പാദനം ആണ്. ഒപെക് ഉത്പാദനം കൂട്ടി: ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിച്ചത് ലഭ്യത ഉയരാന്‍ കാരണമായി. ഉല്‍പാദനം കൂട്ടി മറ്റുള്ള രാജ്യങ്ങളും: യു.എസ്., ബ്രസീല്‍ തുടങ്ങിയ ഒപെക് ഇതര രാജ്യങ്ങളും വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിക്കുന്നുണ്ട്.

എണ്ണ വിതരണത്തില്‍ കുറവ് ഉണ്ടാകുമെന്നായിരുന്നു 2025 നവംബറില്‍ ഒപെക് പ്രവചിച്ചിരുന്നത്. എന്നാല്‍, പുതിയ കണക്കുകള്‍ പ്രകാരം ഈ പ്രവചനം ഒപെക് മാറ്റിപ്പറഞ്ഞു. അടുത്ത വര്‍ഷം എണ്ണ വിതരണത്തില്‍ കുറവുണ്ടാകില്ലെന്നും, പകരം പ്രതിദിനം 20,000 ബാരലിന്റെ അധിക ഉത്പാദനം ഉണ്ടാകുമെന്നുമാണ് ഇപ്പോള്‍ ഒപെക് കണക്കാക്കുന്നത്. ഇതോടെ 2026-ലെ എണ്ണയുടെ ഡിമാന്റിനെ കുറിച്ചുള്ള പ്രവചനവും 1 ലക്ഷം ബാരലായി വെട്ടിക്കുറച്ചു.വിലയിലുണ്ടായ ഈ ഇളവ് പ്രധാനമായും ചൈനയിലെ എണ്ണ ശുദ്ധീകരണ കമ്പനികളെ കൂടുതല്‍ എണ്ണ വാങ്ങാന്‍ പ്രേരിപ്പിക്കുമെന്നാണ് വിലയിരുത്തല്‍.