പാസ്‍പോര്‍ട്ടിലെയും മറ്റ് രേഖകളിലെയും കൃത്രിമങ്ങള്‍ തടയുന്നത് കൂടാതെ നേരത്തെ കേസുകളുള്ളവരും തട്ടിപ്പുകാരും രാജ്യത്ത് കടക്കുന്നത് തടയാനും വിപുലമായ സംവിധാനങ്ങളുണ്ട്. വ്യാജ റെഡിഡന്‍സ് സര്‍ട്ടിഫിക്കറ്റുകളും വിവിധ രാജ്യങ്ങളിലെ വ്യാജ ലൈസന്‍സുകളും ജി ഡി ആര്‍ എഫ് എ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഈ വര്‍ഷം 1043 വ്യാജ പാസ്‍പോര്‍ട്ടുകള്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. പാസ്‍പോര്‍ട്ടുകളില്‍ കൃത്രിമം കാണിക്കുന്നവരെയും മറ്റ് തട്ടിപ്പുകാരെയും പിടികൂടാന്‍ ആധുനിക സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജി ഡി ആര്‍ എഫ് എ) പരിശോധനാ വിഭാഗം പറഞ്ഞു.

പാസ്‍പോര്‍ട്ടിലെയും മറ്റ് രേഖകളിലെയും കൃത്രിമങ്ങള്‍ തടയുന്നത് കൂടാതെ നേരത്തെ കേസുകളുള്ളവരും തട്ടിപ്പുകാരും രാജ്യത്ത് കടക്കുന്നത് തടയാനും വിപുലമായ സംവിധാനങ്ങളുണ്ട്. വ്യാജ റെഡിഡന്‍സ് സര്‍ട്ടിഫിക്കറ്റുകളും വിവിധ രാജ്യങ്ങളിലെ വ്യാജ ലൈസന്‍സുകളും ജി ഡി ആര്‍ എഫ് എ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. വ്യാജ തിരിച്ചറിയല്‍ രേഖകളോ വ്യാജ പാസ്‍പോര്‍ട്ടുകളോ വിസയോ കൈവശം വെച്ചുകൊണ്ട് മറ്റ് രാജ്യങ്ങളിലേക്ക് ദുബായ് വഴി യാത്ര ചെയ്യുന്നവരെയും പിടികൂടിയിട്ടുണ്ട്. ഇവരെ അതത് രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്.

റിട്രോ ചെക്കിങ് സംവിധാനം ഉപയോഗിച്ച് പാസ്‍പോര്‍ട്ടിലെ കൃത്രിമങ്ങള്‍ കണ്ടെത്താന്‍ 1700 ഫസ്റ്റ് ലെവല്‍ പാസ്‍പോര്‍ട്ട് ഓഫീസര്‍മാര്‍ യോഗ്യത നേടിക്കഴിഞ്ഞു. രേഖകളിലെ സുരക്ഷാ അടയാളങ്ങള്‍ പരിശോധിച്ചും അധികൃതരുടെ പക്കലുള്ള വിവരങ്ങളുമായി രേഖകള്‍ താരമ്യം ചെയ്തുമാണ് വ്യാജന്മാരെ പിടികൂടുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പേരുടെ രേഖകള്‍ പരിശോധിക്കുമെങ്കിലും മിക്ക വ്യാജന്മാരെയും നിസ്സാരമായിത്തന്നെ പിടികൂടാന്‍ സാധിക്കുമെന്നും ജി ഡി ആര്‍ എഫ് എ ഡോക്യുന്റ് പരിശോധനാ സെന്റര്‍ കണ്‍സള്‍ട്ടന്റ് അഖില്‍ അഹ്‍മദ് അല്‍ നജ്ജാര്‍ പറഞ്ഞു.